ന്യൂഡൽഹി: 2015ൽ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്ത സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. റദ്ദാക്കിയ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നതിനെതിരെ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പൊലീസ് നടപടിയിൽ ഞെട്ടൽ പ്രകടിപ്പിച്ചത്. സംഭവത്തിൽ കേന്ദ്രത്തോട് കോടതി വിശദീകരണവും തേടി.

'ആശ്ചര്യം. അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ. 66എ വകുപ്പ് 2015ൽ ശ്രേയ സിംഘാൾ കേസിൽ റദ്ദാക്കിയതാണ്. ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളാണ്' -ജസ്റ്റിസ് നരിമാൻ പറഞ്ഞു. 66എ വകുപ്പ് റദ്ദാക്കിയെങ്കിലും രാജ്യത്തുടനീളം ആയിരത്തിലേറെ കേസുകൾ ഈ വകുപ്പ് ചാർത്തി എടുത്തതായി പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് പറഞ്ഞു.

തുടർന്ന് കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാൻ ജസ്റ്റിസ് നരിമാൻ നിർദ്ദേശിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രം ഇതുസംബന്ധിച്ച് വിശദീകരണം നൽകണം. പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, വിചാരണ കോടതികളിൽ പോലും 66എ വകുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

സോംബി ട്രാക്കർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 2021 മാർച്ച് 10 വരെ 66 എ ചുമത്തിയ 745 കേസുകൾ കോടതികൾക്ക് മുന്നിലുണ്ട്. വകുപ്പ് ചുമത്തിയ എല്ലാ കേസുകളുടെയും വിവരം നൽകാൻ കേന്ദ്രത്തിനോട് നിർദ്ദേശിക്കാനും ഹൈക്കോടതികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകാനും ഹരജിയിൽ അഭ്യർത്ഥിച്ചു. സെക്ഷൻ 66എ റദ്ദാക്കിയതാണെന്നും നിലവിലില്ലെന്നും വ്യക്തമാക്കി എല്ലാ മാധ്യമങ്ങളിലും ജനങ്ങളെ ബോധവത്കരിക്കാൻ പരസ്യം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദമായ 66 എ വകുപ്പ് 2015ൽ സുപ്രീംകോടതി റദ്ദാക്കിയത്. ഇന്റർനെറ്റിലും സാമൂഹ്യ മാധ്യമങ്ങളിലും അപകീർത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 66 എ വകുപ്പ്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമായിരുന്ന കുറ്റമായിരുന്നു ഇത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.