മുംബൈ: ലഖിംപുർ കർഷക കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ബിജെപിയെ കടന്നാക്രമിച്ചും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പുകഴ്‌ത്തിയും ശിവസേന മുഖപത്രം സാമ്ന. പ്രിയങ്കയെ യോദ്ധാവെന്നും പോരാളിയെന്നുമാണ് സാമ്ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ടെന്നും സാമ്ന പറയുന്നു.

ചിലപ്പോൾ, പ്രിയങ്കയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്രമണമാകാം ഉത്തർപ്രദേശ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ അവരെ അനധികൃതമായി തടങ്കലിൽവെച്ചവർ ഒന്നോർക്കുക. അവർ, രാജ്യത്തിനായി സ്വയം ബലികഴിച്ച, ബംഗ്ലാദേശിന് രൂപം കൊടുത്തതു വഴി ഇന്ത്യ- പാക് വിഭജനത്തിന് ചുട്ടമറുപടി കൊടുത്ത ഗ്രേറ്റ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തർ പ്രദേശിലെ യോഗി സർക്കാർ എന്നും സാമ്നയിലൂടെ ശിവസേന ആരോപിക്കുന്നു.

ലഖിംപുർ വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവും സാമ്ന നടത്തുന്നു. ബിജെപി ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. കർഷകർ പറയുന്നത് കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അറസ്റ്റ് ചെയ്ത് കർഷകരെ നിശ്ശബ്ദരാക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വ്യാമോഹമാണെന്നും സാമ്ന പറയുന്നു.

പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് അല്ലെങ്കിൽ കേരളം എന്നിവിടങ്ങളിൽ എവിടെങ്കിലുമാണ് ലഖിംപുർ സംഭവം നടന്നിരുന്നതെങ്കിൽ ബിജെപി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമായിരുന്നുവെന്നും സാമ്‌ന വിമർശിച്ചു.

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമ്നയുടെ മുഖപ്രസംഗം.