ഇടുക്കി: വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ കഴിഞ്ഞദിവസം ആറു വയസ്സുകാരി തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഇക്കാര്യത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്ന പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചനകൾ. പ്രദേശത്തെ താമസക്കാരിൽ നിന്നും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്ന മുറക്ക് നടപടികൾ വേഗത്തിലാക്കുന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം മുപ്പതാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൂടിയാണ് വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ താമസിക്കുന്ന കണ്ണൻ പ്രേമലത ദമ്പതികളുടെ ഇളയ മകളായ ഹർഷിത(6)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ റ്റി ടി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയും വിശദമായ ചോദ്യം ചെയ്യൽ നടന്നുവരികയായിരുന്നു പിന്നീട് കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും പിറ്റേദിവസം സംസ്‌കരിക്കുകയും ചെയ്തു.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുള്ള തെന്നാണ് സൂചന. സമീപവാസിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്നും ഇതോടെ സംഭാവത്തിന്റെ പൂർണ്ണരൂപം അറിയാൻ സാധിക്കും എന്നുമാണ് പൊലീസ് നിഗമനം.

ഇടുക്കി, എസ് പി, പീരുമേട് ഡി വൈ എസ് പി, കുമിളി ഡി വൈ എസ് പി തുടങ്ങിയവർ ഉൾപ്പെടുന്ന ഉന്നത പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും കഴിഞ്ഞ മൂന്നു ദിവസമായി സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്.