പാലക്കാട്: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന് എതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. 2010 ജനുവരി 23ന് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രൻ തരൂരിനെതിരെ രംഗത്തെത്തിയത്. കാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എം പിയെ ഓർമ്മയുണ്ടോ എന്ന് ശോഭ ചോദിച്ചു. കോൺഗ്രസിന്റെ നിലപാട് വികസനത്തിന് തുരങ്കം വെക്കലാണെന്നും അവർ വിമർശിച്ചു.

കോൺഗ്രസ് ഇത്രയേ ഉള്ളൂവെന്നും ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാനും നിലപാടുകളിൽ കടകം മറിയാനും ലവലേശം ജാള്യതയില്ലെന്നും ശോഭ സുരേന്ദ്രൻ കുറിപ്പിൽ ആരോപിക്കുന്നു. ഓരോ വർഷവും ശേഖരിച്ച് വെയ്ക്കാൻ കഴിയാതെ ഗോതമ്പ് നമ്മൾ പാഴാക്കി കളയുന്നുണ്ടെന്നും ധാന്യങ്ങൾ ശേഖരിച്ചു വെയ്ക്കാൻ സ്വകാര്യ മേഖലയ്ക്ക് നൽകണമെന്നുമായിരുന്നു ശശി തരൂർ പങ്കുവെച്ചിരുന്ന ട്വീറ്റ്. 2010ൽ തരൂർ പങ്കുവച്ച ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിലപാടാണ് ശശി തരൂർ എം പിയുടേത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്ക് എതിരെ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, രാജ്യദ്രോഹ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപിയും മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരേ സംഭവത്തിൽ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് തരൂരിന് എതിരെ കേസ് എടുത്തിരിക്കുന്നത്. മലയാളി മാധ്യമപ്രവർത്തകൻ വിനോദ് ജോസ്, മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾക്ക് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ബാലിശമാണെന്ന് ഇവർ കോടതിയെ അറിയിച്ചു.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, കഴിഞ്ഞദിവസം അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തിന് അനുകൂലമായ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നപ്പോൾ ഇതിനെതിരെ ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. 'പുറത്തു നിന്നുള്ളവർ കാഴ്ചക്കാരായാൽ മതി, ഇന്ത്യയുടെ കാര്യം നോക്കാൻ ഇന്ത്യയ്ക്ക് അറിയാം' എന്ന സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ജോർജ് ഫ്‌ളോയിഡിന്റെ വധവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വംശീയാക്രമങ്ങൾക്ക് എതിരെ സച്ചിൻ ചെയ്ത ട്വീറ്റ് ചിലർ കുത്തി പൊക്കുകയും ചെയ്തു.