മംഗളൂരു: വിമർശിച്ചതിന് സാമൂഹ്യ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. കുന്ദാപ്പുര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രണേഷ് സാമൂഹ്യ പ്രവർത്തകനായ ഉദയ് ഗണികയെ (45) വീടിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. റോഡിൽ നിൽക്കുകയായിരുന്ന ഉദയിനെ അതി വേഗതയിൽ ഓടിച്ചു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് പ്രാണേഷ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

നാട്ടുകാരും വീട്ടുകാരും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ശങ്കരനാരയണ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രണേഷ് മറ്റൊരു പഞ്ചായത്തംഗത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തി. അർധരാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തു.

പഞ്ചായത്തിന്റെ പിടിപ്പുകേടുകൾ ഉദയ് നിരന്തരം സാമൂഹ്യ മാധ്യമങ്ങൾ വഴി തുറന്നുകാട്ടിയിരുന്നത് പ്രണേഷിനെ പ്രകോപിതനാക്കി. ഉദയ് കുഴൽകിണൽ കുഴിക്കാനായി എൻഒസിക്ക് അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് നിരസിച്ചു. ഒടുവിൽ നിയമപരമായ നടപടികളിലൂടെ ഉദയ് എൻഒസി സ്വന്തമാക്കിയത് പ്രണേഷിനെ കൂടുതൽ പ്രകോപിതനാക്കി.

ഏറ്റവും ഒടുവിലായി പഞ്ചായത്തിൽ കോവിഡ് കേസുകൾ ഉയർന്നതും കർശന ലോക്ഡൗണിലേക്ക് തള്ളിവിട്ടതും ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ഉദയ് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയിരുന്നു. ഇതോടെയാണ് ഉദയിനെ കൊലപ്പെടുത്തണമെന്ന പദ്ധതിയിട്ടത്.