മലപ്പുറം: വളാഞ്ചേരിയിൽ നിന്നും യുവതിയെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നും കണ്ടെത്താത്തതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കഴിഞ്ഞ മാസം 10ാം തിയ്യതിയാണ് വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്നും സുബീറ് ഫർഹത്ത് എന്ന 21 കാരിയെ കാണാതായത്. വളാഞ്ചേരിയിലെ ഡന്റൽ ക്ലിനിക്കൽ ജോലി ചെയ്യുന്ന യുവതി എല്ലാ ദിവസത്തേയും പോലെ ജോലിക്ക് പോയതായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ല. മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച് പോയതല്ല എന്നാണ് വീട്ടുകാർ ഉറപ്പിച്ചുപറയുന്നത്. അതുകൊണ്ട് ത്ന്നെ സുഫീറയുടെ തിരോധാനാത്തിൽ ദുരൂഹതകളുണ്ടെന്നും അത് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ മാസം 10ാം തിയ്യതി രാവിലെ എല്ലാ ദിവസത്തെയും പോലെ ജോലിക്ക് പോയതാണ് വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി കബീറിന്റെ മകൾ സുബിറ ഫർഹത്ത്. മകളെ കാണാതാകുന്ന സമയത്ത് വിദേശത്തായിരുന്ന കബീർ മകളെ കാണാതായ വാർത്ത അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. 10ാം തിയ്യാതി ക്ലിനിക്കിലേക്ക് സാധാരണ ജോലിക്ക് പോകുന്നത് പോലെയാണ് സുബിറ പോയത്. പിന്നീട് തിരിച്ചു വന്നിട്ടില്ല. എന്നും എത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർ സുബിറയുടെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പിന്നീട് സുബിറയുടെ മാതാവിനെ വിളിച്ച് സുബിറയെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിൽ നിന്നും ക്ലിനിക്കിലേക്ക് പോയ സുബിറയെ കാണാതായിട്ടുണ്ട് എന്ന വിവരം വീട്ടുകാരും അറിയുന്നത്. സുബിറയുടെ വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ സിസിടിവിയിൽ സുബിറ ക്ലിനിക്കിലേക്ക് പോകാൻ വേണ്ടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.സാധാരണ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നത് പോലെ തന്നെയാണ് 10ാം തിയ്യതിയും സുബിറ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുള്ളത്.

അടുത്ത ദിവസം പ്രത്യേക വ്രതമുള്ള ദിവസമായതിനാൽ തന്നെ വ്രതമാരംഭിക്കുമ്പോൾ കഴിക്കാനുള്ള വിഭവത്തെ കുറിച്ചെല്ലാം വീട്ടുകാരോട് സംസാരിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും കയ്യിൽ കരുതിയിരുന്നു. അധികം വസ്ത്രങ്ങളോ പണമോ സ്വർണ്ണമോ ഒന്നും സുബിറ ഫർഹത്ത് മാർച്ച് 10ന് വീട്ടിൽ നിന്നും പോകുമ്പോൾ കരുതിയിട്ടില്ല. അതുകൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ച് എങ്ങോട്ടെങ്കിലും പോയതാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. മകളെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാർ സംശയിക്കുന്നത്.

മാർച്ച് 10ന് എല്ലാ ദിവസത്തെയും പോലെ വളാഞ്ചേരി വെട്ടിച്ചിറയിലെ ഡന്റൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതാണ്. സ്ഥിരമായി ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. കൃത്യ സമയത്ത് ജോലിക്ക് പോകുകയും തിരികെ വരികയും ചെയ്യാറുണ്ട്. ബസിലുള്ളവരുമായെല്ലാം നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ കാണാതായ ദിവസം ബസിൽ സുബിറയെ കണ്ടിരുന്നില്ലെന്ന് സ്ഥിരമായി ബസിലുണ്ടാകുന്നവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അസ്വാഭാവിക പെരുമാറ്റമോ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പോ ആ ദിവസങ്ങളിൽ സുബിറയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.

ഫോൺ നമ്പർ കേന്ദ്രീകരിച്ചും സുബിറ ജോലി ചെയ്തിരുന്ന വെട്ടിച്ചിറയിലെ ഡന്റൽ ക്ലിനിക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുബിറയുടെ ഒരു വർഷത്തെ ഫോൺകോളുകളും രേഖകളും പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ചിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യവുമായി വീട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.

മകളെ ആരെങ്കിലും അപായപ്പെടുത്തിയതായിരിക്കുമോ എന്നാണ് വീട്ടുകാർ സംശയിക്കുന്നത്. എന്നാൽ അതിന് തക്ക തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടുമില്ല. ഡ്രോൺക്യാമറകൾ ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ തിരിച്ചിൽ നടത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചിരുന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നെങ്കിലും പ്രതീക്ഷ നൽകുന്ന വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.