ന്യൂഡൽഹി: പെഗസ്സസ് ചാര ഫോൺ നിരീക്ഷണത്തിൽ പശ്ചിമ ബംഗാൾ സർക്കാറിന് തിരിച്ചടി. സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി അറിയിച്ചു. അന്വേഷണം തുടങ്ങിയാൽ അതിന് എതിരായി കോടതിക്ക് ഉത്തരവ് ഇറക്കേണ്ടി വരും.പെഗസ്സസ് വിഷയത്തിൽ സുപ്രീംകോടതി അടുത്താഴ്‌ച്ച സമഗ്ര ഉത്തരവിറക്കുമെന്നും ചിഫ് ജസ്റ്റീസ് അറിയിച്ചു.വാക്കാലായിരുന്നു കോടതിയുടെ പ്രതികരണം.ബംഗാൾ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നീരീക്ഷണം.

കഴിഞ്ഞ ആഴ്ച കേസിൽ കേന്ദ്ര സർക്കാരിനും ബംഗാൾ സർക്കാരിനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. ബംഗാൾ സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.ഗ്ലോബൽ വല്ലേജ് ഫൗണ്ടേഷനാണ് ബംഗാളിന്റെ ജുഡീഷ്യൽ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പെഗസ്സിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം ഈ കേസും പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗസ്സസ് ചാരവൃത്തികേസ് അന്വേഷിക്കാനായി ബംഗാൾ സർക്കാർ കമ്മീഷനെ നിയോഗിച്ചിരിന്നത്.