ന്യൂഡൽഹി: സർക്കാർ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചത്. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.

സംവരണവുമായി ബന്ധപ്പെട്ട വിഷയം ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ ഒന്നല്ലെന്ന്, മറാത്താ സംവരണ കേസ് പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്കു പറയാനുള്ളതും കേൾക്കട്ടെ. വിശാലമായ സാധ്യതകളുള്ളതാണ് ഈ വിഷയമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ മറാത്താ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ്, ഒൻപതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

ഈ വിധി വിശാല ഭരണഘടനാ ബെഞ്ചിനു വിടുന്നതാണ് സുപ്രീം, ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, എസ് അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവർ കൂടി അടങ്ങിയ ബെഞ്ച് പരിഗണിക്കുക. ഇതിനായി മാർച്ച് 15 മുതൽ വാദം കേൾക്കും.