മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു ബിജെപി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്താണ് ബിജെപി നേതാക്കൾ രംഗത്തെത്ിതയത്. പൊലീസിനെ നയിച്ചിരുന്ന കറുത്ത കൈകൾ പുറത്തു വരട്ടെ പബ്ബും പാർട്ടികളുമായി നടന്നിരുന്നവർക്ക് ഇനി ജയിൽ സമയം എന്നായിരുന്നു ബിജെപി യുടെ ആദ്യ പ്രതികരണം വന്നത്. സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വരട്ടെ എന്നാവശ്യപ്പെട്ടത് അനേകം ബിജെപി ആർഎസ്എസ് നേതാക്കളായിരുന്നു.

ലോക്ക്ഡൗൺ കാലത്ത് 15,000 ലധികം മുംബൈക്കാർ മരണമടയുമ്പോൾ പബ്ബും പാർട്ടികളും നടത്തി അനധികൃതമായി ആനന്ദിക്കുകയായിരുന്നു ഇവരെന്നും ഒടുവിൽ നീതി ഉണ്ടായെന്നും പലരും പ്രതികരിച്ചു. സുശാന്തിന്റെ മരണത്തിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ മുംബൈ പൊലീസിനെ ആരും അനുവദിച്ചില്ല. അതുകൊണ്ടു തന്നെ മഹാരാഷ്ട്ര സർക്കാർ ഒരു പാഠം പഠിക്കട്ടെ എന്നും പറയുന്നു.

രണ്ടു മാസമായിട്ടും മുംബൈ പൊലീസിന് എഫ്ഐആർ പോലും ഇടാൻ കഴിയാത്തപ്പോൾ സുശാന്തിന്റെ കുടുംബത്തിന് നീതി കിട്ടി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ച് പുറത്ത് പോകട്ടെ എന്നും പറഞ്ഞു. ബോളിവുഡിലെ രണ്ടു മരണത്തിലും ഒട്ടനേകം കാര്യങ്ങൾ പുറത്തുവരാനുണ്ട്. ഉദിച്ചു വരുന്ന ഒരു താരത്തിന്റെയും അയാളുടെ മാനേജരുടെയും മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫയലുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു.

സർക്കാരിന്റെ സമ്മർദ്ദത്തിൽ പൊലീസ് കളിച്ചപ്പോൾ ഒടുവിൽ സുപ്രീംകോടതി ശരിയായ തീരുമാനം എടുത്തു. ജൂൺ 14 നായിരുന്നു മുംബൈയിലെ വീട്ടിൽ സുശാന്ത് സിങ് രജപുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുശാന്തിന്റെ പിതാവ് പാറ്റ്നയിൽ നൽകിയ പരാതിയിൽ ബീഹാർ പൊലീസ് അന്വേഷിക്കാൻ എത്തിയിരുന്നെങ്കിലും പൊലീസ് ഉന്നതനെ മഹാരാഷ്ട്ര പൊലീസ് നിർബ്ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റിയത് വിവാദമായിരുന്നു. കേസ് പാറ്റ്നയിൽ നിന്നും മുംബൈയിൽ ആക്കണമെന്ന റിയയുടെ ഹർജി തള്ളുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ബിജെപിയുടേയും സംഘപരിവാറിന്റെയും പ്രവർത്തകരായിരുന്നു.