കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ മൊഴി നൽകിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുകയുമാണ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‌ന ഹർജിയിൽ പറയുന്നു.

പൊലീസും ഗൂഢാലോചനയുടെ ഭാഗമായി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ നളിനി നെറ്റോ, എം.ശിവശങ്കർ എന്നിവരടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി.

പൊലീസ് സംരക്ഷണം വേണമെന്ന ഹർജി പിൻവലിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിജിലൻസ് മുൻ ഡയറക്ടർ എം.ആർ.അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്‌ന വ്യക്തമാക്കി. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്വപ്‌ന വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‌ന ഹർജി നൽകിയത്.

അതേസമയം തങ്ങൾക്ക് പോലും സുരക്ഷയില്ലെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഗൂഢാലോചനയിൽ കുടുക്കിയെന്ന് ഷാജ് കിരൺ

അതേമസയം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാനം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ.

രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയിൽ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തിൽ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിക്കുന്നു. അതേസമയം സ്വപ്നയ്ക്ക് എതിരായ പരാതിയിൽ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരൺ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തന്നെയും സുഹൃത്ത് ഇബ്രാഹിമിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്‌നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരൺ അഭിഭാഷകൻ മുഖേന പരാതി നൽകിയത്.