കോഴിക്കോട്: കോഴിക്കോട് ലഹരി മരുന്നു വേട്ട. സിന്തറ്റിക്ക് ലഹരി മരുന്നുകൾ അടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേർ പിടിയിൽ. കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ ഹോട്ടൽ മുറിയിൽനിന്നാണ് നടക്കാവ് പൊലീസും ഡാൻസാഫും ചേർന്നാണ് ഇവരെ പിടികൂടിയത്. എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്.

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി അർഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. പൂച്ച അർഷാദ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വാഗമൺ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാർട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് വിവരം. അർഷാദ് മയക്കുമാരുന്നുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

ദിവസങ്ങളായി സംഘം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പൊലീസും എക്സൈസും സ്ഥലത്തെത്തി ചോദ്യംചെയ്യൽ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

പിടിയിലായവർക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിൽനിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇവർ എന്തിന് കോഴിക്കോട് മുറിയെടുത്തു, മയക്ക് മരുന്ന് വിൽപ്പനയ്ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.