കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടിഒ സൂരജിന്റെ ഹർജി ഹൈക്കോടതി തള്ളി. നടപടിക്രമങ്ങൾ പാലിച്ചാണ് കേസെടുത്തതെന്ന, വിജിലൻസിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജ് ഹർജിയിൽ പറഞ്ഞത്. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് കേസ് എടുത്തതെന്നും സൂരജ് അഴിമതി ഇടപാടിലെ മുഖ്യ കണ്ണിയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്കു പണം നൽകിയതിനു പിന്നാലെ ടിഒ സൂരജ് ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.