മുംബൈ: രാജ്യത്തെ കോവിഡ് തരംഗം ശമിച്ചില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയാവുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ലോകകപ്പ് വേദി മാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ യുഎഇ ആവും പകരം വേദിയാവുകയെന്നും മൽഹോത്ര പറഞ്ഞിരുന്നു.

ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് അടുത്തവർഷത്തേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ ഐപിഎൽ നടത്താൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ യുഎഇ ആണ് മത്സരങ്ങൾക്ക് വേദിയായത്.