ചെന്നൈ: പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ നവജാത ശിശുവിനെ ചുട്ടുകൊന്ന് മുത്തശ്ശി. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിലാണ് സംഭവം. സംഗുപുരത്തു താമസിക്കുന്ന എസ്. ശങ്കരഗോമതി (22) എന്ന യുവതിയുടെ കുഞ്ഞിനെയാണ് യുവതിയുടെ അമ്മ ഇന്ദ്ര തീവെച്ച് കൊലപ്പെടുത്തിയത്. യുവതി പ്രസവിച്ച ആൺകുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

തെങ്കാശിയിലെ സിനിമാതിയേറ്ററിന് സമീപം തീ കണ്ട് എത്തിയ സമീപവാസികളാണ് നവജാത ശിശുവിന്റെ ശരീരമാണ് കത്തുന്നതെന്ന് കണ്ടത്. അവർ തീകെടുത്താൻ ശ്രമിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ശങ്കരൻങ്കോവിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശങ്കരഗോമാതിക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇതിനിടെ യുവതി ​ഗര്‌‍ഭിണിയായി. ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ യുവതി രണ്ട് ഗുളികകൾ കഴിച്ചെങ്കിലും വെറുതെയായി. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിൽ വച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

കുഞ്ഞിന്റെ മുത്തശ്ശി ഇന്ദ്ര കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ് തീയറ്ററിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇന്ദ്ര നവജാതശിശുവിന് തീയിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി യുവതിയുടെ അമ്മക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രസവത്തെത്തുടർന്ന് ആരോ​ഗ്യനില മോശമായതിനാൽ 22 കാരിയായ യുവതിയെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും അതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു

കുഞ്ഞിന്റെ അച്ഛനൊപ്പം ജീവിക്കാനാവില്ലെന്ന മനോവിഷമത്തിലാണ് ശങ്കരഗോമതിയുടെ അറിവോടെ ഈ കടുംകൈ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് ശങ്കരഗോമതി കുഞ്ഞിന് ജന്മം നൽകിയത്. തുണിക്ക് തീകൊളുത്തിയാണ് കുഞ്ഞിനെ കത്തിച്ചതെന്ന് തെങ്കാശി എസ്‌പി. സുഗുണ സിങ് പറഞ്ഞു. കുഞ്ഞിനെ കൊല്ലാനുള്ള യഥാർഥ കാരണമെന്തെന്ന് അന്വേഷിക്കും. കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.