പട്ന: ബിഹാറിലെ നിതീഷ്‌കുമാർ സർക്കാരിനെതിരേ ആഞ്ഞടിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. വിവാദ നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവിന്റെ വെല്ലുവിളി.

തേജസ്വി യാദവിനും പ്രതിപക്ഷത്തെ മഹാസഖ്യത്തിൽ നിന്നുള്ള 18 നേതാക്കൾക്കുമെതിരെ കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് സംസ്ഥാന സർക്കാർ കേസെടുത്തിട്ടുണ്ട്. ഇങ്ങനെ കേസെടുത്തതിന് നിതീഷ് കുമാറിനെ ഭീരു എന്നാണ് തേജസ്വി യാദവ് അഭിസംബോധന ചെയ്തത്.

'ബിഹാർ സർക്കാരിനെ നയിക്കുന്ന ഭീരുവായ മുഖ്യമന്ത്രി തങ്ങൾക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തിരിക്കുകയാണ്. അതും കർഷകരുടെ ശബ്ദത്തിനൊപ്പം നിന്നതിന്. നിങ്ങൾക്ക് ശരിക്കും അധികാരം ഉണ്ടെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ ഞാൻ തന്നെ സ്വയം കീഴടങ്ങാം. കർഷകർക്കായി കഴുമരത്തിലേറാനും ഞാൻ തയ്യാറാണ്', തേജസ്വിയാദവ് ട്വീറ്റ് ചെയ്തു.

എൻഡിഎ സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. 'കർഷകർക്കൊപ്പം നിന്നതിന് തേജ്സ്വിയാദവിനെതിരേ കേസെടുത്ത ബിഹാറിലെ സർക്കാർ അവരുടെ ദ്വന്ദസ്വഭാവം കാണിച്ചിരിക്കുകയാണ്. കർഷകർക്കുവേണ്ടിയയാതിനാൽ അത്തരം ആയിരം എഫ്ഐആറുകളെപ്പോലും തങ്ങൾ ഭയക്കുന്നില്ല', തേജസ്വി യാദവ് പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ ബിജെപി ഓഫീസിൽ നടന്ന യോഗത്തിന്റെ ദൃശ്യം കഴിഞ്ഞ ദിവസം ആർജെഡി ട്വീറ്റ് ചെയ്തിരുന്നു.