പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയയാളെ പൊലിസ് പിടികൂടി.പയ്യന്നൂർ സിഐ എം.സി പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. കോറോം കാനായി തിക്കിൽ ഹൗസിൽ തിക്കിൽ ബാബുവെന്ന (സുരേഷ് ബാബു)വാണ് (47) പിടിയിലായത്.വെള്ളിയാഴ്‌ച്ച രാവിലെ പയ്യന്നുർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ 19 ന് രാത്രി ഏഴു മണിക്കും 20 ന് രാവിലെ ഏഴു മണിക്കുമിടെയിൽ എടാട്ട് കുത്തുർ വീട് മഠയിൽ മുത്തപ്പൻ ക്ഷേത്രം കുത്തിത്തുറന്ന് അയ്യായിരം രൂപ കവർന്ന കേസിൽ പ്രതിയാണിയാൾ. പരിയാരം കാ വിൻചാൽ ക്രിസ്ത്യൻ പള്ളി, പിലാത്തറ പെരിയാട്ട് മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിലും കവർച്ച നടത്തിയത് ബാബുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. തളിപ്പറമ്പ് ,പഴയങ്ങാടി പൊലിസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ബാബുവിനെതിരെ കേസുണ്ട്. ക്ഷേത്രങ്ങളിലാണ് ബാബു പ്രധാനമായും കവർച്ച നടത്താറുള്ളത്.

ചെറിയ കടകളിലും കവർച്ച നടത്തും.കവർച്ച നടത്തുന്ന സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാൻ ഇയാൾ നിൽക്കാറില്ല.അതിതാൽ കവർച്ച നടത്തുന്ന സ്ഥലങ്ങളിൽ നിന്നും ബാബുവിന്റെ വിരലടയാളം ഫോറൻസിക് വിഭാഗത്തിന് ലഭിക്കാറുണ്ട്. ഇയാൾ എളുപ്പത്തിൽ പൊലിസ് പിടിയിലുമാകും. പിടിയിലായാൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ വീണ്ടും കവർച്ച നടത്താറാണ് പതിവ്. 20 വർഷമായി കവർച്ച നടത്തി വരുന്ന ഇയാളെ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റിൽ പൊലിസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

നരിക്കാമ്പള്ളി ക്ഷേത്ര കവർച്ചയോടെയാണ് തുടക്കം.കഴിഞ്ഞ ഡിസംബർ 16നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.എസ്‌ഐമാരായ കെ ടി ബി ജിത്ത്, അഭിലാഷ്, എഎസ്ഐ അബ്ദുൽ റൗഫ് സി.പി.ഒ മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.