കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വന്തം അച്ഛനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ്. പീഡനത്തിൽ പെൺകുട്ടിയുടെ മൊഴിയിലെ സത്യസന്ധമാണോ എന്ന് ഉറപ്പാക്കാൻ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയും നടത്തും. ഇതിലൂടെ പ്രതിയാരെന്ന് കണ്ടെത്താനാകും.

ബന്ധുവായ പത്താംക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊഴികളിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം കൗൺസിലിങ് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി അച്ഛനാണ് തന്നെ പീഡിപ്പിച്ചതെന്ന് തുറന്നു പറഞ്ഞത്. അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് ബന്ധുവായ പത്താംക്ലാസുകാരന്റെ പേര് പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെയാണ് കേസിന് ട്വിസ്റ്റ് വരുന്നത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ 13 വയസ്സുള്ള പെൺകുട്ടിയെ ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിയുകയും ചെയ്തു. ഈ വിവരം ഗൾഫിലുള്ള അഛനെ ഫോണിൽ വിളിച്ചുപറയുകയും ചെയ്തു. ഈ സമയത്താണ് അഛൻ പെൺകുട്ടിയോട് ബന്ധുവായ പത്താംക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്ന് മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി ആദ്യം പൊലീസിൽ മൊഴി നൽകിയത്. ബന്ധുവായ പത്താംക്ലാസുകാരൻ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് 2019 ഡിസംബർ മുതൽ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം പെൺകുട്ടി മൊഴി നൽകിയത്. ഈ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽ പെട്ട അന്വേഷണ സംഘം കൗൺസിലിങ് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി സത്യം തുറന്നു പറഞ്ഞത്.

വിദേശത്ത് ജോലി ചെയ്യുന്ന അഛൻ ലീവിന് നാട്ടിൽ വന്നപ്പോൾ തന്നെ പീഡിപ്പിച്ചിരുന്നതായും അഛന്റെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞതും എന്നാണ് പെൺകുട്ടി ഇപ്പോൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. ലോക്ഡൗൺ സമയത്ത് നാട്ടിലുണ്ടായിരുന്നു പെൺകുട്ടിയുടെ അഛൻ ലോക്ഡൗണിന് ശേഷമാണ് ഗൾഫിലേക്ക് തിരിച്ചുപോയത്.

സ്വന്തംമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് ശേഷം ബന്ധുവായ കൗമാരക്കാരനിൽ കുറ്റംചാർത്തി രക്ഷപ്പെടാനുള്ള നീക്കമാണ് അന്വേഷണ സംഘം വിഫലമാക്കിയത്. പെൺകുട്ടിയെ മജസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴും അഛനാണ് തന്നെ പീഡിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.