കാസർകോട്: നേമത്ത് അഞ്ച് കൊല്ലം മുമ്പ് ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വോട്ട് വിഹിതത്തിലും വലിയ ഇടിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യും. ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകും,' മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുന്നിൽ മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തുള്ളതെന്നും പിണറായി പരിഹസിച്ചു. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വികസനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടെ കർസേവക്ക് വെള്ളവും വെളിച്ചവും നൽകുന്നത് പ്രതിപക്ഷമാണ്. എൽ.ഡി.ഫിന് വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കുഞ്ഞുങ്ങൾ മുതൽ സീനിയർ സിറ്റിസൻ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോക മാതൃകയായി തന്നെ മുന്നോട്ടുപോകാൻ കേരളത്തിനായി.

ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആർ.എസ്.എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്നും സംസ്ഥാനത്ത് ശക്തമായ എൽ.ഡി.എഫ് അനുകൂല ജനവികാരമുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോ​ഗങ്ങളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത് പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെട്ടു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെ ഒരു ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ ഈ നാട് തയ്യാറാണ്- പിണറായി വിജയൻ പറഞ്ഞു. ഇടതുമുന്നണിയുടെ പൊതുപരിപാടികൾക്ക് സദസിൽ സ്ഥലം മതിയാകാതെ വരുന്നെന്നും പാർട്ടിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും പിണറായി പറഞ്ഞു.

പൊതുവേദികളിൽ എല്ലാം കാണുന്നത് ഇതാണ്. സാധാരണ സംഘാടകർക്ക് ഒരു പ്രതീക്ഷ കാണുമല്ലോ യോഗത്തെ പറ്റി. പക്ഷേ ആ വേദി പോരാതെ വരുന്നു. സ്‌റ്റേജിനെ കുറിച്ചല്ല ഞാൻ ഉദ്ദേശിക്കുന്നത്. സദസിലുള്ള സ്ഥലം മതിയാകാതെ വരുന്നു. ഇനി ഇങ്ങോട്ട് ആള് കടക്കല്ലേ എന്ന് സംഘാടകർക്ക് അനൗൺസ് ചെയ്യേണ്ടി വരുന്നു. ആളുകൾ പുറത്തുനിൽക്കുന്നു. ഇങ്ങനെയൊക്കെയുള്ള വലിയ ജനപ്രവാഹമാണ് കാണുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

നേരത്തെ ഉള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാർ മാത്രമല്ല ഇടതുപക്ഷ പ്രവർത്തനങ്ങളിൽ തൃപ്തരായി ഒപ്പം വലിയൊരു ജനസഞ്ചയം അണിചേരുകയാണ്. അതാണ് കാണുന്നത്. അതിന്റെ ഭാഗമായി നല്ല മുന്നേറ്റമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്, പിണറായി പറഞ്ഞു. എൽഡിഎഫിന് അനൂകലമാണ് കാര്യങ്ങൾ. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തിലാണ്. വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണ്. പ്രകൃതി ദുരന്തങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ മുന്നേറ്റം കേരളം കാഴ്ചവച്ചേനെ - പിണറായി ചൂണ്ടിക്കാട്ടി.