കോട്ടയം: കേരളത്തിലെ ക്രൈസ്തവ സഭകൾക്കിടയിലെ തർക്കത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി ഇടപെടുന്നു. സഭാതർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർത്തഡോക്​സ്​, യാക്കോബായ സഭകളുമായി ചർച്ച നടത്തും.​ മിസോറാം ഗവർണർ പി. ശ്രീധരൻപിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ചയായിരിക്കും ചർച്ച നടത്തുക. ​ചർച്ചക്കായി ഇരു സഭകൾക്കും ഓരോ ദിവസം അനുവദിച്ചിട്ടുണ്ട്.

മറ്റ്​ ക്രൈസ്​തവ സഭകളുമായി ജനുവരിയിൽ മോദി ചർച്ച നടത്തുമെന്ന്​ പി.എസ്​ ശ്രീധരൻപിള്ള അറിയിച്ചു. ചർച്ചക്ക്​ രാഷ്​ട്രീയ ലക്ഷ്യങ്ങളില്ല. മതപരമായ ലക്ഷ്യങ്ങളോടെയല്ല സഭാതർക്കത്തിൽ ഇടപെടുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് ആവർത്തിക്കുമ്പോഴും, സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. സഭാ തർക്കം രമ്യമായി പരിഹരിക്കാനായാൽ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും തർക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാൽ കേരളത്തിൽ അനായാസം ഭരണം പിടിക്കാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. 

വിവിധ പരാതികൾ ഉന്നയിച്ച് കേരളത്തിലെ സഭാ നേതൃത്വങ്ങൾ നൽകിയ നിവേദനം ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ നേരിൽ കണ്ട് കൈമാറിയിരുന്നു. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് ശ്രീധരൻ പിള്ള സൂചന നൽകുകയും ചെയ്തിരുന്നു.

കേരളത്തിലെ ഓർത്തഡോക്സ് -യാക്കോബായ സഭ തർക്കം അടക്കമുള്ള വിഷയങ്ങൾ ഗവർണർ ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിച്ചു. ഇതിൽ വൈകാതെ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായേക്കുമെന്ന് കൂടിക്കാഴ്‌ച്ചക്ക് ശേഷം ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.ന്യൂനപക്ഷ സ്കോളർഷിപ്പ്, ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസ‍ർക്കാർ ഇടപെടൽ വേണമെന്നാണ് വിവിധ സഭകളുടെ ആവശ്യം. ഈ സാഹചര്യത്തിൽ മിസ്സോറാം ഗവർണർ വഴി ക്രൈസ്തവ സഭ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം കൈമാറിയിട്ടുണ്ട്.

ക്രൈസ്തവ സഭകളെ വീണ്ടും ചേർത്തു നിർത്താനാണ് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ശ്രമം. ഗവർണ്ണറുടെ 'ജസ്റ്റിസ് ഫോർ ഓൾ, പ്രജുഡിസ് ടു നൺ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തിയതിന് പിന്നിലും ഈ രാഷ്ട്രീയമാണ് സിപിഎം കാണുന്നത്. പുസ്തകം കർദിനാളിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുകയായിരുന്നു. മുമ്പും ബിജെപി നേതാക്കളിൽ സഭയുമായി ഏറെ അടുപ്പമുണ്ടായിരുന്നത് പി എസ് ശ്രീധരൻ പിള്ളയ്ക്കാണ്.

അതിനിടെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിൽ ക്രൈസ്തവരോട് അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ശ്രീധരൻ പിള്ള അറിയിക്കുകയും ചെയ്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു കേന്ദ്രസർക്കാർ നൽകുന്ന വിഹിതം കുറഞ്ഞതു കർദിനാൾ നേരത്തേ ശ്രദ്ധയിൽപെടുത്തിയിരുന്നു.

80% ഒരു വിഭാഗത്തിനു നൽകുകയും ക്രൈസ്തവ സമുദായങ്ങൾക്കുള്ള വിഹിതം 20% ആയി കുറയുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ക്രൈസ്തവ സഭയിലെ പെൺകുട്ടികൾ ഐഎസ് സ്വാധീനത്തിൽപെടുന്നതിനെക്കുറിച്ചു കർദിനാൾ ആശങ്ക അറിയിച്ചെന്നും എന്നാൽ ഇക്കാര്യം കേരള സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരനേദ്രമോദിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിൽ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിലേക്ക് ചർച്ചകൾ എത്തിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ശ്രീധരൻ പിള്ള. കഴിഞ്ഞ മാസം കർദിനാളുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയിരുന്നു. അന്ന് ചില ആശങ്കകൾ അവർ അറിയിച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നുവെന്ന് പിള്ള പറയുന്നത്. കേന്ദ്രത്തിന്റെ ന്യൂനപക്ഷ സഹായ പദ്ധതികൾ കേരളത്തിൽ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും തങ്ങൾക്ക് അർഹമായത് കിട്ടുന്നില്ലെന്നും ക്രൈസ്തവ സഭകൾക്ക് പരാതിയുണ്ടെന്ന് അന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സഭാമേധാവികൾ നിവേദനം ഏൽപ്പിച്ചെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

അന്ന് കർദിനാൾ ഉൾപ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മാർ ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. ജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനംമാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നത്. ബാക്കി മറ്റ് ന്യൂനപക്ഷ സമൂഹത്തിന് നൽകുകയാണെന്നും ബിഷപ്പുമാർ പറഞ്ഞതായി ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു.