തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹണിട്രാപ്പിൽ സംസ്ഥാനത്തെ സാധാരണ പൊലീസുകാർ മുതൽ എസ്ഐമാരും സിഐമാരും അടക്കമുള്ളവർ കുടുങ്ങിയെന്ന് വാർത്ത പുറത്തു വന്നിരുന്നു. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ പ്രധാന ഇരകൾ പൊലീസുകാരാണ്.  ക്യാമറാമാൻ, സിനിമാ സംവിധായകൻ എന്നിവരടക്കം തേൻകെണിയിൽ കുടുങ്ങിയവരുടെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നു.

തേൻകെണിയുടെ കയ്‌പേറിയ അനുഭവം

കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതിയാണ് ഈ തേൻകെണി ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ. അശ്വതി അഭി അച്ചു, അശ്വതി അഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആറ് പേർക്കെതിരെ ബലാൽസംഗത്തിന് പരാതി കൊടുക്കുകയും കേസ് എടുത്തിട്ടുമുണ്ട്. വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും കറക്കി വീഴ്‌ത്തിയത്. പിന്നീട് അവരുമായി കൂടുതൽ അടുക്കുന്നു. കെണിയിൽ വീഴ്‌ത്താൻ പാകത്തിൽ മെരുക്കിയെടുക്കുന്നു. പിന്നീട് തനിക്ക് സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുത്ത്, ലൈംഗിക ബന്ധം ക്യാമറാ കെണിയിൽ പകർത്തുന്നു. ഇതിന് മുന്നോടിയായി പൊലീസുകാരുമായി എടാ വാടാ പോടാ ബന്ധം സ്ഥാപിക്കുന്നതിലും അതിസമർത്ഥ.

അടിക്കാൻ സമയമായാൽ ലാക്ക് നോക്കി താൻ ഗർഭിണിയാണ് എന്ന നുണ തട്ടിവിടും. ഇരയുമായുള്ള ഫോൺ സംഭാഷണമോ, വോയ്‌സ് മെസേജോ വലിയ തെളിവായി മാറുകയും ചെയ്യും. അപ്പോൾ താനാണോ ഉത്തരവാദി എന്ന് അറിയാത്ത ഇര ഗർഭിണിയാണ് എന്ന വാദം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഇതോടെ പ്രഗ്നൻസി കിറ്റുമായി അശ്വതി റെഡി. ടൊയ്‌ലറ്റിലേക്ക് കയറി ഹാർപ്പിക് ഒഴിച്ച് ചുവന്ന അടയാളവുമായി വരുന്നു എന്നാണ് ആരോപണം.

ഇതിന് പുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്രഗ്നൻസി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതായും ആരോപണം ഉണ്ട്. തലസ്ഥാനത്ത് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്നാണ് ഈ യുവതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത്. എന്നാൽ, ഇവർ ഈ ആശുപത്രിയിലെ ജീവനക്കാരി അല്ല താനും. എന്തായാലും ഈ കള്ള റിപ്പോർട്ട് ഉപയോഗിച്ച് അശ്വതി തന്റെ ഇരയായ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നു.

കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ, ദൂരദർശനിലെ ഒരുക്യാമറാമാൻ എന്നിവരെ ഇത്തരത്തിൽ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാൽസംഗ പരാതി വന്നതോടെ സസ്‌പെൻഷനിലായ കൊല്ലത്തെ എസ്‌ഐക്ക് ഇരുട്ടടിയായി അദ്ദേഹത്തിന്റെ ഭാര്യയും ഉപേക്ഷിച്ചുപോയതായി അറിയുന്നു.

തേൻകെണി അശ്വതിക്ക് ഹോബി

അബോർഷന് വേണ്ടി പണം വാങ്ങിയെടുക്കലാണ് അശ്വതിയുടെ പരിപാടി. പണം തട്ടാൻ ഇത് പിന്നീട് ഒരുഹോബി തന്നെയാക്കി മാറ്റി. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചു. ഇരകൾ ആരെങ്കിലും ഫോൺ എടുക്കാതിരുന്നാലോ, ബ്ലോക്ക് ചെയ്താലോ, പിന്നെ വാട്‌സാപ്പിലൂടെയും മറ്റും നിരന്തരം പുലഭ്യം വിളിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറയും. അങ്ങനെ സ്വൈര്യംകെടുത്തുന്നു.

രണ്ട് ഐപിഎസ് ഓഫീസർമാരുമായി ബന്ധമുള്ളതായി ആരോപണമുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ല. എന്നാൽ, 100 ഓളം പൊലീസുകാരെ ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാൻ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയിൽ പെടുത്തിയതായും സൂചനയുണ്ട്.

യുവതിയുടെ കെണിയിൽ കുടുങ്ങിയ ചില ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൊടുത്താണ് കേസിൽ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാൽ ആത്മഹത്യയുടെ വക്കിലുമാണ്. മലബാറിലെ ഒരു എസ്ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു.

പലരും കുടുംബത്തെ ഓർത്താണ് ഇവർക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തിൽ അടക്കമുണ്ടായിരുന്ന ചിലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. എങ്കിലും കൂടുതൽ കെണിയിൽ പെട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.

ഫേസ്‌ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവർ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗർഭിണിയാണെന്ന് വരുത്താൻ പ്രെഗ്‌നൻസി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗർഭ കഥ സൃഷ്ടിക്കും. പിന്നീട് പലതും പറഞ്ഞ് ഗർഭം അലസിപ്പിക്കാനും കുടുംബത്തിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.

ഈ യുവതിക്ക് സഹായിയായി ഒപ്പം നിൽക്കാൻ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവർ ചേർന്നാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നത്. സിനിമാ രംഗത്തുള്ളവർ പോലും ഈ യുവതിയുടെ കെണിയിൽ വീണിട്ടുണ്ട്. യുവതിയുടെ പരാതിയിൽ, തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാർ ഉത്തരവിടുകയും ചെയ്തു.

പൊതുപ്രവർത്തകനായ ഹഫീസ് അശ്വതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒപ്പം കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥനും പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്.

കേരള സർവകലാശാല ജീവനക്കാരി എന്ന പേരിലും തട്ടിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർഡിലെ പേര് അശ്വതി എ.ആർ. വിലാസം, അശ്വതി ഭവൻ, ഇടയം, ഇടമുളയ്ക്കൽ പഞ്ചായത്ത്്, പത്തനാപുരം. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നിന്ന് എമർജൻസി പാസെടുത്ത് തിരുവനന്തപുരത്ത് നിന്നും ഷമീർ എന്ന ആൾക്കൊപ്പം KL01CE5181 നമ്പറിലുള്ള കാറിൽ 2020 മെയ് 7 ന് അശ്വതി കൊച്ചിക്ക് യാത്ര ചെയ്തിരുന്നു.

നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ എത്തി സിഐയെ കണ്ടതായും ചടയമംഗലം പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസ് മാറ്റം നെടുമ്പാശേരിക്ക് മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചു. 2020 ഏപ്രിലിൽ ചടയമംഗലത്ത് ഫയൽചെയ്ത കേസാണിത്. ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ഇരിക്കുന്നതേയുള്ളു.

കേരള സർവകലാശാലയിലെ ജീവനക്കാരി എന്ന വ്യാജേന അശ്വതി തട്ടിപ്പ് നടത്തിയതായും, ക്രിമിനൽ കേസുള്ളതായും വിവരമുണ്ട്. 2020 ഫെബ്രുവരി ഒന്നിന് നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്ത് ലോട്ടസ് 8 ഹോട്ടലിൽ വച്ച് തനിക്ക് എതിരെ അതിക്രമം നടന്നതായി കാട്ടി ഇവർ കേസ് കൊടുത്തിട്ടുണ്ട്. ദൂരദർശനിലെ ക്യാമറാമാനെതിരെ വഞ്ചിയൂർ കോടതിയിലും, തലസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന് എതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും ആലപ്പുഴയിലെ എസ്‌ഐക്കെതിരെയും ബലാൽസംഗ കേസ് കൊടുത്തിട്ടുണ്ട്.

തനിക്ക് രാഷ്ട്രീയ-ഉന്നത തല ബന്ധങ്ങൾ ഉള്ളതായാണ് ഇവർ അവകാശപ്പെടുന്നത്. പണം തട്ടിപ്പിനായി ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നും സംശയം ഉയർന്നിട്ടുണ്ട്.

മുന്നറിയിപ്പ് നൽകിയിട്ടും പൊലീസുകാർ കുടുങ്ങി

പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളിൽ സംവദിക്കരുതെന്നും സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരിയായ യുവതിക്ക് എസ്ഐ. മുതൽ ഡിവൈ.എസ്‌പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നു സാമൂഹികമാധ്യമങ്ങൾ നിരീക്ഷിച്ച ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ, ഫോർട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർ വാട്‌സ്ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്‌പെഷൽ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: 'തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്ഐമാരെ പല രീതിയിൽ പരിചയപ്പെട്ട്, പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങൾ ഡി.ജി. കൺട്രോൾ റൂമിനു കൈമാറിയിട്ടുണ്ട്'. യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പൊലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. യുവതിയുമായി സൗഹൃദം സ്ഥാപിച്ച നിരവധി ഉദ്യോഗസ്ഥർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. യുവതിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥരിൽ പലരും സഹപ്രവർത്തകർക്കായി നൽകിയിട്ടുണ്ട്.