മലപ്പുറം: വീട്ടിൽജോലിക്കുവന്ന കൽപണിക്കാരൻ 26 കാരിയായ യുവതിയുടെ കാമുകനായി മാറുകയും അവസാനം യുവതിയേയും കുഞ്ഞിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഒക്ടോബർ അഞ്ചിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)വിധി പറയും.

വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് (42) കൊടുംക്രൂരമായ കൊലപാതക്കേസിലെ പ്രതി.കാടാമ്പുഴ പുലിക്കണ്ടം വലിയപീടിയേക്കൽ മരക്കാരുടെ മകൾ ഉമ്മുസൽമ ഏഴുവയസ്സുകാരനായ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതികൊലപ്പെടുത്തിയത്. അവിഹിതം പുറത്തുവരുമെന്ന് ഭയന്നാണ് പൂർണ്ണഗർഭിണിയായ യുവതിയേയും മകനെയും ഇയാൾ കൊലപ്പെടുത്തിയതെന്നാണ് കേസ്.

2017 മെയ് 22നാണ് സംഭവം. ഉമ്മുസൽമ കാരക്കോട് മേൽമുറിയിലെ വീട്ടിൽ കാവുംപുറം സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ വീട്ടിൽ കൽപണിക്ക് വന്നാണ് ഷരീഫ് ഉമ്മുസൽമയുമായി അടുപ്പം സ്ഥാപിക്കുന്നത്. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു.തുടർന്നു ഷരീഫിൽ നിന്നും ഉമ്മുസൽമ ഗർഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയിൽ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ ഷരീഫ് ഉമ്മുസൽമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.

തുടർന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ പ്രതിയുടെ അക്രമത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു. മെയ്‌ 25ന് വീടിനകത്തു നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

2017 ജുൺ നാലിന് കരിപ്പോളിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ കെ എം സുലൈമാൻ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കാനിരിക്കെ പ്രതി സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി വാസുവാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.