പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുട്ട് ഉണ്ണി എന്ന് വിളിക്കുന്ന പ്രതീഷ്(20) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരാണ് പ്രതിയുമായി പോയത്. സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐയ്ക്കാണ് പ്രതിയുടെ ചുമതല നൽകിയിരുന്നതെങ്കിലും അദ്ദേഹം സ്വയം ഒഴിവായ ശേഷം പൊലീസുകാരെ കൂട്ടി വിടുകയായിരുന്നുവെന്ന് പറയുന്നു. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകുന്ന വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രതി പൊലീസ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകുന്നത്. കഴിഞ്ഞ ദിവസം കുമ്പഴയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇയാളെ തിരികെ പിടിച്ചെങ്കിലും അനാസ്ഥ വരുത്തിയ റൈറ്റർ രവികുമാറിനെ ജില്ലാ പൊലീസ് മേധാവി നിശാന്തിനി സസ്പെഷൻഡ് ചെയ്തിരുന്നു.