തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതം എന്നു കയറിയ വീടുകളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഭീമ ജുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ കയറി രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷ്ടിച്ചത്. അതിവിദഗ്ധനായ ആ മോഷ്ടാവിനെ കുറച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.

ഈ കള്ളൻ അതിവിദഗ്ധനാകാൻ പല കാരണങ്ങളുണ്ട്. വീടിന്റെ സുരക്ഷ തന്നെയാണ് ഇതിൽ പ്രധാനമായ ഒരു കാര്യം. രാജ്ഭവൻ അടങ്ങുന്ന കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഈ വീടിരിക്കുന്നത്. എങ്ങോട്ടു തിരിഞ്ഞാലും സിസിടിവി ക്യാമറകൾ ഉള്ള പ്രദേശം. ഈ വീട്ടിലേക്ക് ഈച്ചക്ക് പോലും പ്രവേശിക്കണമെങ്കിൽ അതിന് അനുമതി വേണമെന്നാണ് പൊതുവേ പറയാറ്. അത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.

ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നതാണ്. എളുപ്പത്തിൽ ആർക്കും ഈ വീടിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല. അത്രയ്ക്ക ഉയരുമുണ്ട് മതിലിന്. ഇത് കൂടാതെയുമുണ്ട് സുരക്ഷക്കായുള്ള സംവിധാനങ്ങൾ. സദാ റോന്തുചുറ്റാൻ സെക്യൂരിറ്റി ജീവനക്കാരുണ്ട്. പോരാത്തതിന് എല്ലാക്കോണിലും സിസി ടി വി സംവിധാനങ്ങലുമുണ്ട്.

കാവലിനായി മൂന്ന് നായ്ക്കളും ഈ വീട്ടിലുണ്ട്. ഗ്രേറ്റ് ഡെയ്ൻ ഉൾപ്പടെയുള്ള നായ്ക്കാളാണ് ഇവിടെയുള്ളത്. പുറമേ നിന്നും പരിചിതർ അല്ലാത്തവർ എത്തിയാൽ നായ്ക്കൾ ചാടി വീഴും. അങ്ങനെയുള്ള സ്ഥലത്തേക്ക് മോഷ്ടാവ് എത്തിയത് എങ്ങനെയെന്നത് അടക്കം പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ഇത്രയും സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കണമെങ്കിൽ അത് ബണ്ടി ചോറിനെ പോലുള്ള പ്രഗത്ഭനായ ഒരു മോഷ്ടാവായിരിക്കും എന്നാണ് നിഗമനം.

രണ്ട് തരത്തിലുള്ള നിഗമനങ്ങളാണ് മോഷണത്തെ കുറിച്ചുള്ളത്. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളിൽ കയറി ജൂവലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. കൂടാതെ വീടിനു പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി മോഷ്ടാവ് അകത്തു കടന്നെന്ന വിലയിരുത്തലുമുണ്ട്.

വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു.

ഗോവിന്ദന്റെ മകൾക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവർന്നത്. രാജ്ഭവന് സമീപമുള്ള സുരക്ഷാ മേഖലയിൽ ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നു.

മ്യസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പുരുഷന്റെ ചിത്രമാണ് ലഭിച്ചിട്ടുള്ളത്. ധാരളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടിൽ നടന്ന മോഷണം പൊലീസിന് അതിശയപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയിൽ നിന്ന് 100 പവൻ തട്ടിക്കൊണ്ട് പോയ സംഘവുമായി ഈ മോഷ്ട്ടാവിന് ബന്ധമുണ്ടോ എന്നതുൾപ്പടെ പൊലീസ് പരിശോധിക്കുകയാണ്. തലസ്ഥാനത്ത് വിദഗ്ധരായ മോഷ്ടാക്കൾ തമ്പടിച്ചിരിക്കുന്നുണ്ടോ എന്ന ആശങ്ക അടക്കം ശക്തമാണ്.