തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നികുതി പിരിവിന്റെ മറവിൽ വ്യാപക ക്രമക്കേട്. വീട്ടുകരം അടക്കം കൃത്യമായി അടച്ചവർക്ക് ഭീമമായ കുടിശിക നോട്ടീസുകൾ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോർപ്പറേഷന് കീഴിലുള്ള 11 സോണൽ ഓഫീസുകളിൽ മൂന്നിടങ്ങളിൽ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോൾ തന്നെ 32 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതൽ സോണൽ ഓഫീസുകളിൽ പരിശോധന പൂർത്തിയാകുമ്പോൾ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ.

നേമം സോണൽ ഓഫീസിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂർ സോണൽ ഓഫീസിൽ അഞ്ച് ലക്ഷം രൂപയും ആറ്റിപ്ര സോണൽ ഓഫീസിൽ രണ്ട് ലക്ഷം രൂപയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ തിരുവനന്തപുരം കോർപ്പറേഷൻ സസ്പെന്റ് ചെയ്തെങ്കിലും നേമം സോണൽ ഓഫീസിന്റെ ചാർജുള്ള സൂപ്രണ്ട് ശാന്തിയെ സിപിഎം സംരക്ഷിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോർപ്പറേഷൻ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് ശാന്തി.

അഴിമതി നടത്തിയ ജീവനക്കാർക്കെതിരെ പരാതി നൽകാൻ പോലും കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. ബിജെപി നൽകിയ പരാതിയിൽ എഫ്ഐആർ ഇടാതിരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടതായും ഇവർ പറയുന്നു. ഒടുവിൽ ബിജെപി കോർപ്പറേഷൻ ഓഫീസിൽ രാപ്പകൽ സമരം ആരംഭിച്ച ശേഷമാണ് എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായത്.

കോർപ്പറേഷനുമായി ബന്ധമുള്ള ബാങ്കുകളുടെ ശാഖകളിലൂടെ ടാക്സ് കളക്ടർമാരുടെ കൂടി സഹായത്തോടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടാക്സ് കളക്ടർമാർ രണ്ടരലക്ഷം പിരിച്ചാൽ അതിൽ 25000 മാത്രം അടയ്ക്കുകയും ബാക്കി പണം സോണൽ ഓഫീസിലെ ജീവനക്കാർ പങ്കിട്ടെടുക്കുന്നതുമാണ് പതിവ്. എല്ലാമാസവും കൃത്യമായ പങ്ക് കോർപ്പറേഷനിലെയും ബാങ്കിലെയും ഉന്നതർക്ക് എത്തുന്നതായും സൂചനകളുണ്ട്.

ഈ കോവിഡ്കാലത്ത് അന്നന്നത്തെ ചെലവിന് പോലും വകയില്ലാത്ത പട്ടിണി പാവങ്ങളാണ് കുടിശിക നോട്ടീസ് ലഭിച്ചിട്ടുള്ളതിൽ അധികവും. അതിൽ ബഹുഭൂരിപക്ഷംപേരും ഈ വർഷത്തെ അടക്കം കരം കൃത്യമായി അടച്ചവരാണ്. അതിന്റെ രസീതുകളും അവരുടെ പക്കലുണ്ട്. ചുവരിന് സിമന്റ് പൂശാനോ മേൽക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലെങ്കിലും കരം കൃത്യമായി അടച്ചിരുന്ന ശോഭനകുമാരിയും എല്ലാവർഷവും പാളയം സാഫല്യം കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലെത്തികരം അടച്ചിരുന്ന ജയശങ്കറുമൊക്കെ ഈ ക്രമക്കേടിന്റെ ഇരകളാണ്.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. കൗൺസിൽ ഹാളിലാണ് പ്രതിഷേധം. നികുതി വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സമരം.