നെയ്യാറ്റിൻകര: ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാടുമായി ചേർന്ന് ഒരുക്കിയ മലയാളത്തിലെ മഹാവിജയമായ സിനിമയാണ് സന്ദേശം. രാഷ്ട്ട്രീയത്തെ വിമർശനാതീതമായി അവതരിപ്പിച്ച സിനിമ പിൽകാലത്ത് അരാഷ്ട്രീയ വാദ സിനിമയെന്ന് പോലും മുദ്ര കുത്തപ്പെട്ടു. നർമം വിതറുന്ന സംഭാഷണങ്ങളും രംഗങ്ങളും തന്നെയായിരുന്നു സിനിമയുടെ ഉൾകാമ്പ്.

ഒരേ വീട്ടിൽ നിന്ന് വ്യത്യസ്ത രാഷ്ട്രീയ പ്രത്യേശാസ്ത്രത്തിൽ വിശ്വസിക്കുന്ന രണ്് നേതാക്കൾ..വീട്ടിൽ ഊണ് മേശയിൽ പോലും പോളണ്ടും അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സായുധ വിപ്ലവ സ്മരണകളും പറഞ്ഞ് രസിപ്പിച്ച ശ്രീനിവാസൻ സിനിമ മലയാളികൾ മറക്കില്ല.

സിനിമയിൽ മാത്രമല്ല ജീവിതത്തിലേക്കും ഇത്തരമൊരു യഥാർത്ഥ രാഷ്ട്രീയം കടന്നെത്തിയാലോ. നെയ്യാറ്റിൻകരയിലാണ് അപൂർവ മാമാങ്കത്തിന് വേദിയൊരുങ്ങുന്നത്. ഒരേ വാർഡിലെ തിരഞ്ഞടുപ്പിൽ മത്സരിക്കുന്നത് ജേഷ്ട്ഷാനുജന്മാർ. ജ്യേഷ്ഠൻ സിപിഎം അനിയൻ കോൺഗ്രസ്. നഗരസഭയുടെ മരുതത്തൂർ വാർഡിലാണ് ഈ അപൂർവ സഹോദരങ്ങൾ ഏറ്റുമുട്ടുന്നത്.

ചേട്ടൻ പുരുഷോത്തമൻനായർ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. വിമുക്തഭടനായി മടങ്ങിയെത്തിയശേഷമാണ് അനിയൻ എസ്.സനൽകുമാർ രാഷ്ട്രീയത്തിലേക്ക് കടന്നത്. നേരത്തെ കോൺഗ്രസ് അനുഭാവിയായിരുന്നു.

മാതാവ് വസുന്ധാരമ്മയോടൊപ്പമാണ് പുരുഷോത്തമൻനായരുടെ താമസം. ഇരുവരും അമ്മയ്ക്ക് പ്രീയപ്പെട്ട മക്കൾ. പക്ഷം പിടിക്കാൻ അമ്മ ഒരുക്കമല്ല. അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് ഇരുവരും പോർക്കളത്തിലേക്ക് ഇറങ്ങിയത്. വോട്ടർമാരിൽ കൗതുകം ഉണർത്തുന്ന സഹോദരങ്ങൾക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ മാത്രമെ ഭിന്നാഭിപ്രായമുള്ളു. മറ്റെല്ലാകാര്യത്തിലും അവരൊന്നാണ്.