കോലഞ്ചേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിൽ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. വെസ്റ്റ് മോറക്കാല കൊല്ലംകുടി വീട്ടിൽ മനു (22), കരിമുഗൾ കളപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് (19), വെസ്റ്റ് മോറക്കാല പുത്തൻപുരയ്ക്കൽ വീട്ടിൽ ജോഷ്വ (19) എന്നിവരാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 16 ന് പുലർച്ചെ അരൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ മൂന്നുപേരും കൂടി അടുത്ത മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം മോറക്കാലയിൽ നിന്നും രാത്രി ഇവരെ പിടികൂടുന്നത്.
പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.

അടുത്തിടെ ആലുവയിൽ നിന്നും ഒരു ബൈക്ക് മോഷ്ടിച്ചതായി ഇവർ പൊലീസിനോട് സമ്മതിച്ചു. ജോഷ്വ മൂന്നും, രഞ്ജിത്ത് നാലും മോഷണ കേസുകളിൽ പ്രതിയാണ്. വാഹനങ്ങൾ വിറ്റു കിട്ടുന്ന തുക ലഹരിവസ്തുക്കൾ വാങ്ങുന്നതിനും, ആഡംബര ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്.

ഇൻസ്‌പെക്ടർ വി.ടി.ഷാജൻ, എസ് ഐ എംപി.എബി, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ പി.എ.അബ്ദുൾ മനാഫ്, സി പി ഒമാരായ യു.എ.റഫീഖ്, എഡ്വിൻ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.