തൃശൂർ: പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ പിന്തുണച്ചുള്ള തൃശൂർ ഡി.സി.സിയുടെ വാർത്താ കുറിപ്പ് വിവാദത്തിൽ. വിവാദമായി കുറിപ്പിനെ കൊച്ചി യുഡിഎഫിൽ വിവാദം ഉടലെടുത്തിരിക്കയാണ്. യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും സദുദ്ദേശത്തോടെ ബിഷപ്പ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നായിരുന്നു തൃശുർ യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിരാജൻ തയ്യാറാക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നത്.

അതേസമയം ഗിരിരാജനെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ തള്ളി. ഗിരിരാജൻ ഡി.സി.സി ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ചാണ് ഈ വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യാത്ത വിഷയം കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക മെയിലിലൂടെയാണ് പുറത്തുവന്നത്.

അതേസമയം വിഷയത്തിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നാണ് വാർത്താക്കുറിപ്പ് തയ്യാറാക്കിയ ജില്ല യു.ഡി.എഫ് കൺവീനർ കെ.ആർ. ഗിരിജൻ പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് താൻ രേഖപ്പെടുത്തിയത്. യു.ഡി.എഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി.സി.സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും ഗിരിരാജൻ പറഞ്ഞു.

ലൗ ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ ഗവൺമെന്റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാഷിസ്റ്റ് ശക്തികൾ ദുരുപയോഗം ചെയ്‌തെന്നും ഗിരിരാജൻ തയ്യാറാക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പ്രസ്താവനയെ തള്ളി ഡി.സി.സി നേതൃത്വം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ പ്രതിഷേധവുമായി രംഗത്തു വരുമെന്നാണ് സൂചന.