പാലക്കാട്: പാലക്കാട് തൃത്താല മലമേൽക്കാവിൽ മാനിസക പ്രശ്നങ്ങളുണ്ടായിരുന്ന പുളിക്കൽ സിദ്ദീഖിന്റെ മരണം കൊലപാതകമെന്ന് തെളിയുന്നു. ഭാര്യ ഫാത്തിമ തന്നെയാണ് ഭർത്താവിന് കൊലപ്പെടുത്തിയിരിക്കുന്നത്. ഫാത്തിമ പൊലീസിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സിദ്ദീഖ് മരണപ്പെട്ട വിവരം നാട്ടുകാർ അറിയുന്നത്. സിദ്ദീഖിന്റെ ബന്ധുക്കൾ തന്നെയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

വർഷങ്ങളായി മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണ് സിദ്ദീഖ്. എന്നാൽ മറ്റ് ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തിൽ നാട്ടുകാർക്ക് സംഷയം തോന്നിയിരുന്നു. പിന്നീട് ഖബറടക്കം ഉൾപ്പെടെയുള്ള സംസ്്കാര ചടങ്ങുകൾക്ക് ബന്ധുക്കൾ തിടുക്കം കാട്ടിയതോടെ ഈ സംശയം ബലപ്പെട്ടു. നാട്ടുകാർക്കിടയിൽ ഈ സംശയം ചർച്ചയായതോടെ നാട്ടുകാർ ഇടപെട്ട് സംസ്‌കാര ചടങ്ങുകൾ നിർത്തിവെപ്പിക്കുകയും പോസ്റ്റ് മോർട്ടം നടത്തണമെന്ന് നിർബന്ധം പിടിക്കുകയുമായിരുന്നു.

പിന്നീട് തൃത്താല പൊലീസിലും നാട്ടുകാർ തന്നെ വിവരമറിയിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തി സംസ്‌കാര ചടങ്ങുകൾ നിർത്തിവെപ്പിച്ച് മൃതദേഹം പാലക്കാട് കൊണ്ടുപോയി പോസ്റ്റ് മോർട്ടം നടത്തുകയും ചെയ്ത്. പോസ്റ്റ് മോർട്ടത്തിൽ കഴുത്തിൽ തുണിപോലുള്ള വസ്തു മുറുകിയതിന്റെ അടയാളം കണ്ടെത്തിയതോടെ സ്വാഭാവിക മരണമല്ലെന്ന് പൊലീസും ഉറപ്പിച്ചു. തുടർന്ന് രാത്രി തന്നെ ഷൊർണൂർ ഡിവൈഎസ്‌പി ഹരിദാസ്, തൃത്താല ഇൻസ്പെക്ടർ സി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മലമൽക്കാവിലെത്തി ഫാത്തിമയെ (45) ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിക്കുകയും ചെയ്തു.

മാനസിക പ്രശ്നങ്ങളുള്ള ഭർത്താവുമായി തുടർജീവിതം സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഫാത്തിമ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. കൊലപാതകം നടത്താനായി സിദ്ദീഖിനോട് പല തവണ വീടിന്റെ മുൻവശത്ത് കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദീഖ് അനുസരിച്ചില്ല. പിന്നീട് ബലം പ്രയോഗിച്ച് താഴെ തള്ളിയിട്ട് കൈകൊണ്ട് മുഖം പൊത്തി കഴുത്തിൽ പുതപ്പ് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഫാത്തിമ മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ ഫാത്തിമക്ക് തനിച്ച് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിൽ നിന്നോ മറ്റാരെങ്കിലുമോ കൊലപാതകത്തിന് സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫാത്തിമയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. അതേ സമയം കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ഫാത്തിമ പറയുന്ന പുതപ്പ് വീടിന് സമീപത്ത് നി്ന്നും പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.