ന്യൂഡൽഹി: ത്രിപുരയിൽ രണ്ട് അധിക കമ്പനി സി.എ.പി.എഫിനെ (കേന്ദ്ര സായുധ പൊലീസ് സേന) വിന്യസിക്കണമെന്ന് സുപ്രീംകോടതി. ത്രിപുരയിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പിനിടെ ബിജെപി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. സംഘർഷവും പതിവായ സാഹചര്യത്തിലാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ബിജെപിക്കെതിരെ സിപിഐ.എം. സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ പ്രവർത്തകരെ ബിജെപിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവർത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നതായി സിപിഐ.എം ഹരജിയിൽ പറഞ്ഞിരുന്നു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന എതിരാളിയാണ് സിപിഐ.എം. ബിജെപിക്കെതിരെ ത്രിണമൂൽ കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ ഗുണ്ടകൾ ബൂത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.