ബംഗളൂരു: രണ്ടുവയസുകാരിയെ മാതാപിതാക്കളും മുത്തശ്ശിമാരും ചേർന്ന് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് കുഞ്ഞിന് കാലിന് സ്വാധീനമില്ലെന്ന കാരണത്താൽ. ബംഗളൂരുവിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള കനകപുരയിലെ സാത്തന്നൂർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് അതിദാരുണമായ കൊലപാതകം നടന്നത്. കെമിക്കൽ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകൾ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിൻറ മാതാവ് മാനസ (22), പിതാവ് ശങ്കര (26), മാനസയുടെ മാതാവ് ജയരത്‌നമ്മ ( 50), ജയരത്‌നമ്മയുടെ മാതാവ് ഭദ്രമ്മ ( 75) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിന്റെ മാതാപിതാക്കളുടെ അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്നാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാലിന് സ്വാധീനമില്ലാത്ത സംസാരശേഷി ഇതുവരെ ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ ചികിത്സിക്കാനും പരിചരിക്കാനും കഴിയാത്തതിനെതുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പിതാവിന്റെ കുറ്റസമ്മതം.

ജന്മനാ കാലിന് സ്വാധീനമില്ലാത്ത കുഞ്ഞിെൻറ ചികിത്സക്കായി മാസം 10,000 രൂപയോളം ചെലവുവരുന്നുവെന്നും ഇത് താങ്ങാൻ കഴിയാത്തതുകൊണ്ടും മുത്തശ്ശിമാരുടെ കാലശേഷം കുഞ്ഞിനെ ആര് പരിചരിക്കുമെന്ന ആശങ്കയെതുടർന്നുമാണ് കൊലപ്പെടുത്തിയതെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേർന്ന കിണറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ, കുഞ്ഞുമായി ജയരത്നമ്മയും ഭദ്രമ്മയും പോകുന്നത് കണ്ടുവെന്ന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി മൊഴി നൽകിയിരുന്നു. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ജയരത്‌നമ്മയും ഭദ്രമ്മയും ചേർന്ന് വീടിന് നാലുകിലോമീറ്റർ ദൂരെയുള്ള കിണറ്റിൽ കൊണ്ടുപോയി എറിയുകയായിരുന്നു.