ലക്‌നൗ: കുരങ്ങുകളുടെ ആക്രമണം മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയ നിരവധി ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചിരുന്നു.
സമാന രീതിയിലുള്ള വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്ത് വരുന്നത്.കുരങ്ങുകളുടെ സംഘടിത ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വീടിന്റെ രണ്ടാം നിലയിൽനിന്ന് ചാടിയ ബിജെപി നേതാവിന്റെ ഭാര്യക്ക് ദാരുണ അന്ത്യം.

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടിന്റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് അപകടത്തിൽപ്പെട്ടത്. ബിജെപി നേതാവ് അനിൽ കുമാർ ചൗഹാന്റെ ഭാര്യയാണ് ഇവർ.ടെറസിലെത്തിയ സുഷമയെ ഒരുകൂട്ടം കുരങ്ങുകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇതിൽ പകച്ചുപോയ ഇവർ ടെറസിൽനിന്ന് എടുത്തുചാടി. വീഴ്‌ച്ചയിൽ പരിക്കേറ്റ സുഷമയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എം പി ഹുക്കുംസിങിന്റെ അനന്തിരവനാണ്. 2014 മെയ് മുതൽ 2018 ഫെബ്രുവരി മൂന്നുവരെ കൈരാന ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് ഹുക്കുംസിങ്.

കുരങ്ങുകളുടെ ഭീഷണി നേരിടാൻ പ്രാദേശിക ഭരണകൂടങ്ങൾ പല നടപടികളും സ്വീകരിക്കാറുണ്ട്. യു.പിയിലെമതുര മുനിസിപ്പൽ കോർപ്പറേഷൻ അടുത്തിടെ 100 ഓളം കുരങ്ങുകളെ പിടികൂടി വിജനസ്ഥലത്തേക്ക് മാറ്റിയിരുന്നു.