ആഗ്ര: ഉത്തർപ്രദേശിൽ നിന്നും വീണ്ടും നടക്കുന്ന വാർത്തകൾ. യുപിയിൽ കേബിൾ ടിവി ടെക്‌നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടിൽ അതിക്രമിച്ചു കയറി ആൾ ദന്ത ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി. 38 കാരിയായ ഡോക്ടർ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് പിടികൂടി.

കേബിൾ ടി.വി ടെക്‌നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറെ കൊലപ്പെടുത്തുമ്പോൾ എട്ടും നാലും വയസായ നിഷയുടെ കുട്ടികൾ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാൾ ശ്രമിച്ചു.

നിഷയുടെ ഭർത്താവ് അജയ് സിംഗാൾ ആശുപത്രിയിൽ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

അതേസമയം യു.പിയിൽ അക്രമവും കൊലപാതകവും ഉയരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.