കാസർകോട്: കാസർകോട് ഉപ്പള രാജധാനി ജൂവലറിയിൽ സെക്യൂരിറ്റിയെ കെട്ടിയിട്ട് 15 കിലോ വെള്ളിയും 68 വാച്ചും 4 ലക്ഷം രൂപയും കവർന്ന് രക്ഷപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട മലയാളിയായ പ്രതിയെ കാസർകോട് പൊലീസ് പിടികൂടി. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് പ്രദേശവാസിയായ 35 വയസ്സുള്ള കിരൺ എന്നറിയപ്പെടുന്ന സത്യേഷ് കെ പിയെയാണ് അറസ്റ്റു ചെയ്തത്.

ഉപ്പളയിൽ അഷറഫ് രാജധാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുവരുന്നു രാജധാനി ജൂവലറിയിൽ ജൂലായ് 27 തിയ്യതി പുലർച്ചെ രണ്ടുമണിയോടെയാണ് കവർച്ച ഉണ്ടായത്. കാവൽക്കാരനായ അബ്ദുള്ളയെ കെട്ടിയിട്ട് മർദ്ദിച്ചവശനാക്കിയാതിനുശേഷം പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ ജൂവലറിക്ക് അകത്തുകടന്നത്. തുടർന്ന് 15 കിലോ വെള്ളിയും 64 ബ്രാൻഡഡ് വാച്ചുകളും നാലര ലക്ഷം രൂപയും കവർന്നു രക്ഷപ്പെടാൻ ശ്രമിക്കെ വാടകക്കെടുത്ത കാറിലുണ്ടായിരുന്ന ലൈവ് ജിപിഎസ് വോയിസ് ട്രാക്കിലൂടെ വാഹന ഉടമ കവർച്ച സംഭവം തിരിച്ചറിയുകയും ഉടൻ കർണാടക പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

കവർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രതികളെ ഉപ്പള പൊലീസ് പുലർച്ച 4 മണിയോടുകൂടി മംഗലാപുരം ഉടുപ്പി ഹൈവേയിൽ കാർ തടഞ്ഞു നിർത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർക്കെതിരെ അക്രമം നടത്തി വാഹനം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. അന്തർ സംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് പുറത്തുവിടുന്നത്. എന്നാൽ ഇതിൽ മലയാളികൾ ഉൾപ്പെട്ട വിവരം പൊലീസ് പുറത്തുവീട്ടിടുണ്ടായിരുന്നില്ല. ഇതോടെ സംഘത്തിൽപ്പെട്ട മലയാളിയായ പ്രതി മംഗലാപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്കും കടന്നു.

തന്നെക്കുറിച്ച് വാർത്തകൾ വരുന്നുണ്ടോ എന്നറിയാൻ തന്റെ മൊബൈൽ ഫോൺ ഏഴ് തവണ ഇയാൾ സ്വിച്ച് ഓൺ ചെയ്തിരുന്നു. എന്നാൽ ഇതിനിടെ മലയാളിയായ പ്രതിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഫോൺ നമ്പർ ഉൾപ്പെടെ കാസർകോട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായർ ശേഖരിച്ചിരുന്നു. കോയമ്പത്തൂരിൽ പ്രതി ഉണ്ടെന്ന് മനസ്സിലാക്കിയ കാസർകോട് ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങൾ അങ്ങോട്ട് തിരിച്ചെങ്കിലും തന്നെ പൊലീസ് സംശയിക്കുന്നില്ലെന്ന് കരുതിയ പ്രതി കോയമ്പത്തൂരിൽ നിന്നും തൃശ്ശൂരിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ചിരുന്നു.

പ്രതി ട്രെയിനിൽ ഉണ്ടെന്ന് ഉറപ്പിച്ച് സൈബർസെൽ വിവരം കോയമ്പത്തൂരിലേക്ക് തിരിച്ച് പൊലീസുകാരെ അറിയിക്കുകയും ചെയ്തു. ഇതോടെ പാതി വാഴയിൽ നിന്ന് കോയമ്പത്തൂർ തൃശൂർ ട്രെയിനിൽ കയറിയ ക്രൈം സ്‌കോഡ് അംഗങ്ങൾ പ്രതിയെ ട്രെയിനിൽ കണ്ടെത്തുകയായിരുന്നു. താൻ രക്ഷപ്പെട്ടു എന്ന് കരുതി നന്നായി ട്രെയിനിൽ ഉറങ്ങിയ പ്രതിയെ പൊലീസുകാർ തട്ടിവിളിച്ചു പിടികൂടുകയായിരുന്നു. ആദ്യം ഒന്നുമറിയില്ലെന്ന് ഭാവിച്ച് പ്രതിക്ക് മുന്നിൽ അന്വേഷണസംഘം തെളിവുകൾ നിരത്തിലൂടെ പ്രതി കവർച്ച സംഘത്തിൽ ഉണ്ടായിരുന്നതായി കുറ്റസമ്മതം നടത്തി. പിടികൂടിയ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് കാസർകോട് പൊലീസ് വ്യക്തമാക്കി.

കാസർകോട് പൊലീസ് മേധാവി പി ബി രാജീവ് ഐ പി എസിന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായർ. മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ആയ എസ് ഇ ബാലകൃഷ്ണൻ സി കെ. എസ് ഐ നാരായണൻ നായർ. എ എസ് ഐ ലക്ഷ്മി നാരായണൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ. സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല. , സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ഡ്രൈവർ പ്രവീൺ എന്നിവർ ആണ് കേസ് അന്വേഷിച്ചത്.

ഡിവൈഎസ് പി ബാലകൃഷ്ണൻ നായർ കണ്ണൂർ എ സി പി ആയി സേവനമനുഷ്ഠിക്കെ ഹരിയാനയിൽ പോയി കവർച്ച സംഘത്തെ പിടികൂടിയതും പുലർച്ചെ ബൈക്ക് യാത്രക്കാരനെ തട്ടി കടന്നുപോയ ചന്ദന കവർച്ച സംഘത്തെയും പിടികൂടിയും തന്റെ അന്വേഷണം മികവ് തെളിയിച്ചിരുന്നു.