വാഷിങ്ടൻ: തായ് വാനിൽ അമേരിക്കയോട് കൊമ്പു കോർത്ത് ചൈന. തായ് വാന്റെ പ്രതിരോധ സേനയിലേക്ക് പുതിയ ജെറ്റ് വിമാനങ്ങൾ നൽകാൻ യുഎസ് കരാർ ഒപ്പിട്ടതോടെയാണ് ചൈനയുമായുള്ള ശത്രുത അമേരിക്ക വീണ്ടും ഊട്ടി ഉറപ്പിച്ചത്. ചൈനയുടെ എതിർപ്പ് മറികടന്ന് അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാറിലാണ് യുഎസും തായ് വാനും ഒപ്പുവെച്ചത്. പ്രതിരോധത്തിനായി തയ്വാന് ആയുധം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് തായ് വാനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്നത്.

66 അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങളാണ് യുഎസ് തയ്വാനു നൽകുക. കരാർ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026 ഓടെ പൂർത്തിയാകും. യുഎസും തയ്വാനും തമ്മിൽ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ ആയുധ കരാറാണിത്. ചൈന സ്വന്തം പ്രവിശ്യയായി കാണുന്ന തായ് വാനുമായി അമേരിക്ക അടുപ്പം കൂടുന്നത് ചൈനയ്ക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ തായ്വാന് ആയുധങ്ങൾ നൽകുന്നതും സൈനിക ധാരണാപത്രങ്ങളിൽ ഏർപ്പെടുന്നതുമായ കാര്യങ്ങളിൽനിന്നു യുഎസ് അടിയന്തരമായി പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. തായ് വാന് മേൽ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ ഈ എതിർപ്പിനെ അവഗണിച്ച് ഇരികൂട്ടരും കരാറിൽ ഒപ്പുവയ്ക്കുക ആയിരുന്നു.

സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന തയ്വാനു യുഎസ് ആയുധം വിൽക്കുന്നതിനെ എക്കാലത്തും ശക്തമായി എതിർക്കുന്ന സമീപനമാണ് ചൈനയുടേത്. എന്നാൽ ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കയുമായി തായ് വാൻ കരാർ ഒപ്പിടുക ആയിരുന്നു. കരാറിനെതിരെ ചൈന വൻ പ്രതിഷേധം ഉയർത്തി. യുഎസ് ഒപ്പു വച്ചതോടെ മുഖ്യകരാറുകാരായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനു മേൽ ചൈന ഉപരോധം ഏർപ്പെടുത്തി. ഇതോടെ ചൈനയിൽ യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്താൻ ലോക്ഹീഡ് മാർട്ടിനു കഴിയില്ല. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാർ കഴിഞ്ഞ വർഷം തന്നെ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. ഏതാനും നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കുകയും ചെയ്തു.

ദിവസങ്ങൾക്കു മുൻപ് യുഎസ് ഹെൽത്ത് സർവീസ് സെക്രട്ടറി അലക്‌സ് അസർ തയ്വാൻ സന്ദർശിച്ചു രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയും ചൈ2ന പ്രതിഷോധവുമായി രംഗത്തു വന്നു. 1979നു ശേഷം ഇവിടെ സന്ദർശിക്കുന്ന മുതിർന്ന റാങ്കിലുള്ള കാബിനറ്റ് അംഗമാണ് അസർ. സന്ദർശനത്തിനു പിന്നാലെ പ്രതിഷേധ സൂചകമായി തയ്വാന്റെ വ്യോമമേഖലയിൽ ചൈനീസ് ജെറ്റുകൾ നുഴഞ്ഞുകയറി. 2019 ജനുവരി രണ്ടിന് ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയ പ്രസംഗത്തിൽ സ്വതന്ത്ര രാജ്യമാകാമെന്നു തയ്വാൻ മോഹിക്കേണ്ടെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.

തയ്വാനെ ചൈനയിൽനിന്നു വേർപെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. തയ്‌വാൻ (ചൈനീസ് തായ്‌പേയ്) സ്വന്തം പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ചൈന വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രമകലെയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന 36,197 ചതുരശ്ര കിലോമീറ്റർ പ്രദേശം. ചൈന സ്വന്തം ഭാഗമായി കാണുമ്പോൾ 70 വർഷത്തോളമായി തയ്വാൻ പ്രവർത്തിക്കുന്നത് സ്വതന്ത്ര രാജ്യമെന്ന പോലെയാണ്. 1949 ലാണ് ചൈനയിൽനിന്ന് വേർപെട്ട് തയ്വാൻ നിലവിൽ വന്നത്.