കാബൂൾ: 145 ബില്ല്യൺ ഡോളറാണ് അഫ്ഗാൻ സമ്പദ്ഘടനയെ കെട്ടിയുയർത്താനായി അമേരിക്ക ചെലവാക്കിയത്. അമേരിക്കൻ പൗരന്മാരുടെ ഈ പണം മുഴുവൻ ചെലവാക്കിയിട്ടും ഇപ്പോൾ അഫ്ഗാൻ നീങ്ങുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണെന്ന് ഒരു മുതിർന്ന ഹ്യൂമാനിറ്റേറിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകുന്നു. ഇത് അമേരിക്കയെ കൂടി പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇത്രയധികം പൊതുപണം അഫ്ഗാനിൽ എങ്ങനെയാണ് ചെലവഴിച്ചതെന്ന ചോദ്യം അമേരിക്കയിലും ഉയരും.

സമ്പദ്ഘടന തകരുകയാണെങ്കിൽ ഏറ്റവും അടിസ്ഥാനപരമായ സേവനവിഭാഗങ്ങൾ കൂടി പ്രവർത്തിക്കാത്ത അവസ്ഥ സംജാതമാകും. മനുഷ്യത്വപരമായ സഹായം ഏറ്റവും അധികം ആവശ്യമായി വരും. നോർവീജിയൻ റെഫ്യുജീ കൗൺസിൽ സെക്രട്ടറി ജനറൽ കാബൂൾ സന്ദർശനവേളയിൽ പറഞ്ഞു. നേരത്തേ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഹ്യൂമാനിറ്റേറിയൻ ഉദ്യോഗസ്ഥനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾ മനുഷ്യത്വപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സഹായം നൽകുമ്പോൾ പോലും ഈ പ്രതിസന്ധി ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശൈത്യകാലത്ത് മൈനസ് 20 ഡിഗ്രിവരെ താപനില താഴും. സമയത്തിനും മുൻപായി സഞ്ചരിച്ചാൽ മാത്രമാണ് ഇത്തരമൊരു അവസ്ഥയിൽ മനുഷ്യജീവനുകൾ രക്ഷിക്കാനാവുക എന്നും അദ്ദേഹം പറയുന്നു. നേരത്തേ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങൾ ലക്ഷക്കണക്കിന് ഡോളറാണ് അഫ്ഗാനു വേണ്ടി ചെലവഴിച്ചത്. അതുനോക്കുമ്പോൾ ഇത്തരമൊരു അവസ്ഥ വന്നു ചേരാൻ പാടില്ലാത്തതാണ്. അമേരിക്ക നൽകിയ സഹായധനം മുഴുവൻ നേർവഴിക്കായിരുന്നു ചെലവഴിച്ചിരുന്നതെങ്കിൽ ഇന്ന് അഫ്ഗാന്റെത് ഒരു സുസ്ഥിര സാമ്പത്തിക വ്യവസ്ഥയായി മാറുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ അഫ്ഗാൻ പുനർനിർമ്മാണത്തിനായുള്ള സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് അമേരിക്ക മാത്രം രാഷ്ട്ര പുനർനിർമ്മാണത്തിനായി ചെലവഴിച്ചത് 145 ബില്ല്യൺ ഡോളറാണ്. ഇതിനു പുറമേ അഫ്ഗാൻ സൈന്യത്തെ ശക്തിപ്പെടുത്തുവാൻ മറ്റൊരുബ് 837 ബില്ല്യൺ ഡോളറും ചെലവഴിച്ചിട്ടുണ്ട്. അമേരിക്ക ചെലവഴിച്ച പണത്തിന്റെ കണക്കും അമേരിക്കയ്ക്ക് എന്തു നേടാനായി എന്നതും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അമേരിക്ക തീർത്തും നഷ്ടത്തിലായിരുന്നു എന്ന് കാണാം.

അതേസമയം, റോഡുകൾ, ഹെൽത്ത് സർവ്വീസുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു പണം ചെലവഴിച്ചതെന്നും, വ്യാപാര-വ്യവസായ മേഖലകളിൽ സജീവമായ ഒരു സ്വകാര്യമേഖലയുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ഒന്നും ചെയ്തില്ലെന്നും ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോൾ സഹായധനം നൽകിയിരുന്ന രാജ്യങ്ങൾ അത് നിർത്തലാക്കിയിരിക്കുന്നു. അഫ്ഗാനിസ്ഥാനിലാണെങ്കിൽ ഒന്നും മിച്ചമില്ലതാനും. വിദേശങ്ങളിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ചായിരുന്നു സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിരുന്നതും വൈദ്യൂതി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നതും.

അക്കാലത്ത് സ്വകാര്യമേഖലയും സാമാന്യം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നതായി മുൻ സർക്കാരിലെ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഉദ്യോഗസ്ഥയായ സൽമ അലോകോസായ് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് അതും ദുർബലമായിരിക്കുന്നു. സെൻട്രൽ ബാങ്കിന്റെ ലക്ഷക്കണക്കിന് ആസ്തി വിദേശബാങ്കുകൾ മരവിപ്പിച്ചിരിക്കുകയാണ്. ഇത് ബാങ്കിങ് മേഖലയേയും അവതാളത്തിൽ ആക്കിയിരിക്കുന്നു.

അഫ്ഗാനിൽ പണം ചെലവഴിക്കുന്നത് നിരീക്ഷിക്കാനുൾല കോൺഗ്രസ്സ് കമ്മിറ്റി പറയുന്നത് അമേരിക്ക നിരവധി തെറ്റായ നടപടികൾ കൈക്കൊണ്ടതിന്റെ ഫലമാണ് ഇപ്പോൾ അഫ്ഗാൻ അനുഭവിക്കുന്നത് എന്നാണ്. ഏറ്റവും വലിയ പരാജയം സംഭവിച്ചത് കാർഷിക മേഖലയിലായിരുന്നു. കഞ്ചാവും കറുപ്പുമല്ലാതെ മറ്റു വിളകൾ കൃഷിചെയ്യുവാൻ കർഷകരെ പ്രേരിപ്പിക്കുന്നതിൽ പോലും പരാജയമടഞ്ഞു. കാർഷിക മേഖല വിപുലപ്പെടുത്തുന്നതിനായി ലക്ഷക്കണക്കിന് ഡോളർ മുടക്കി ജലസേചന സൗകര്യങ്ങൾ ഒരുക്കി. നിയമപരമായ വിളകൾ കൃഷിചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് കറുപ്പിന്റെയും കഞ്ചാവിന്റെയും കൃഷി വിപുലീകരിക്കപ്പെട്ടു എന്നതുമാത്രമാണ്.

കുങ്കുമപൂവ്, പരുത്തി തുടങ്ങിയ വിളകൾ കൃഷിചെയ്യുവാൻ കർഷകരെ പ്രേരിപ്പിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. കറുപ്പിനും കഞ്ചാവിനുമപ്പുറം ചിന്തിക്കുവാൻ അവരിൽ ഭൂരിഭാഗവും തയ്യാറായില്ല എന്നും ഈ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സൊയാബീൻ കൃഷി ചെയ്യുവാനുള്ള ശ്രമവും പരാജയപ്പെട്ടു. അഫ്ഗാന്റെ യഥാർത്ഥ സാഹചര്യം കൃത്യമായി മനസ്സിലാക്കിശരിയായ തീരുമാനങ്ങളെടുക്കുന്നതിൽ കാലാകാലങ്ങളായി വന്ന അമേരിക്കൻ സർക്കാരുകൾ പരാജയപ്പെട്ടു എന്നാണ് കമ്മിറ്റി വിലയിരുത്തുന്നത്.