തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്‌ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ല. സർക്കാർ ചർച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത് എന്നും വി ഡി സതീശൻ പറഞ്ഞു.

വിവാദത്തിൽ സംഘപരിവാറിന് വ്യക്തമായ അജണ്ടയുണ്ട്. അത് മുതലെടുപ്പിനായി പലരും ശ്രമിക്കുന്നുണ്ട്. മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല. സംഘർഷത്തിന് അയവ് വരുത്തണം. പക്ഷം പിടിക്കരുതെന്നും സതീശൻ അഭിപ്രായപ്പെട്ടു. ക്യാമ്പസിലെ യുവതികളെ പ്രത്യേകം ലക്ഷ്യം വയ്ക്കുന്നെന്ന് സിപിഐഎം പറഞ്ഞത് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അങ്ങനെ ഉണ്ടെങ്കിൽ തെളിവുകൾ ആദ്യം പൊലീസിന് നൽകണമെന്നും വെറുതെ പറയുമെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.