തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച ഫിഷറീസ് സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വെച്ചില്ലെങ്കിൽ ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ഗവർണറുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും സർക്കാരിന് വിഷയത്തിൽ മറുപടിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്നും സതീശൻ വ്യക്തമാക്കി.

ഭരണഘടനയിൽ നിയമസഭയെ അവഹേളിച്ച സജി ചെറിയാന്റെ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. ഭരണകക്ഷി നേതാക്കൾ മനഃപൂർവ്വം സീറ്റിൽ നിന്ന് ഇറങ്ങിവന്ന് ബഹളമുണ്ടാക്കി പ്രകോപനമുണ്ടാക്കി. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിക്കുന്നത് ആദ്യ സംഭവമല്ല. ആദ്യമായാണ് ചോദ്യോത്തരവേളയും സീറോ ഹവറും സ്പീക്കർ റദ്ദ് ചെയ്തത്. സ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു കൊടുക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

ഭരണപക്ഷത്തിന് വേണ്ടി മാത്രം സഭാ ടിവി വേണമോ എന്ന കാര്യം ആലോചിക്കണം. കാര്യങ്ങൾ വളരെ വ്യക്തമാണ്. പൊതുജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. മന്ത്രി രാജി വെക്കാതെ പിന്നോട്ടില്ല. ഇത് തന്നെയാണ് എല്ലാവരുടേയും ആവശ്യം. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അധികാരത്തിലിരിക്കാൻ അർഹനല്ലെന്നും സതീശൻ പറഞ്ഞു.

ആർഎസ്എസിന്റെ കാഴ്ചപ്പാടിന് സമാനമാണ് സജി ചെറിയാന്റെ കാഴ്ചപ്പാട്. ആർഎസ്എസ് സ്ഥാപകനായ ഗോൾവാർക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ സജി ചെറിയാന്റെ അതേ വാക്കുകൾ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർ പറഞ്ഞ് എഴുതിപ്പിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ്. ഭരണഘടനാ ശിൽപി ബി ആർ അംബേദകറേയും അപമാനിച്ചിരിക്കുകയാണ്. ഞങ്ങൾക്ക് മുഖ്യമന്ത്രിയോട് പറയനുള്ളത് ഇത് നിങ്ങളുടെ കൂടി അഭിപ്രായമാണെങ്കിൽ സജി ചെറിയാനെ നിലനിർത്തുക, ഇത് നിങ്ങളുടെ അഭിപ്രയാമല്ലെങ്കിൽ സജി ചെറിയാനോട് രാജി വെക്കാൻ ആവശ്യപ്പെടുക. രാജിവെച്ചില്ലെങ്കിൽ പുറത്താക്കുക എന്നാണ് സതീശൻ കൂട്ടിച്ചേർത്തു.