കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ വിവാദ പരാമർശം ഇടത് മുന്നണി തൃക്കാക്കരയിൽ ആയുധമാക്കുന്നതിനെ പ്രതിരോധിച്ച് യുഡിഎഫ് രംഗത്ത്. വിഷയം അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

''അത്തരം വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്''. തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സിപിഎമ്മാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോൺഗ്രസിനോട് പോലും സ്ഥാനാർത്ഥി വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ തന്നെ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാൻ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറിൽ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കെ.സുധാകരൻ നടത്തിയ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം നിയമ നടപടി സ്വീകരിച്ചേക്കും. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞത്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.