ചെന്നൈ: തമിഴകത്തെ പ്രശസ്ത സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടു വന്നതോടെ ഇതിലേക്ക് നയിച്ച സംഭവങ്ങൾ എന്താണെന്ന ചർച്ചകളാണ് നടക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിലേക്ക് നയിച്ചത് സ്വന്തം അമ്മയും കാമുകനുമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അമ്മ വിജയയുടെയും, പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാർ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടയിലുള്ള ഹേംനാഥിന്റെ പെരുമാറ്റം നടിയെ വേദനിപ്പിച്ചു. സീരിയൽ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാൾ വഴക്കുണ്ടാക്കിരുന്നു. ഈ വിവരം ചിത്ര അമ്മയെ അറിയിച്ചു. അവനുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നൽകിയ ഉപദേശം.

ഇതോടെ താരം കൂടുതൽ മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഹേംനാഥിനെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് ആദ്യം മൊഴി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് പറഞ്ഞത്.

അതിനിടെ മകളെ പ്രതിശ്രുതവരൻ ഹേംനാഥ് അടിച്ചുകൊന്നതാണെന്നാണ് ഇവരുടെ ആരോപണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരാധീനയായാണ് ഇവർ പ്രതികരിച്ചത്. മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. ചിത്രയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും ഇവർ പറഞ്ഞു. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള നടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രാഥമിക നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുണർത്തുന്നത് ആണെന്നതിനാൽ മറ്റ് തരത്തിലും അന്വേഷണം നീങ്ങുന്നുണ്ട്. ഇ.വി.പി. ഫിലിം സിറ്റിയിൽ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.

അമ്മയും ഹേമന്ദുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകൾ ഹേമന്ദ് പൊലീസിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പൊലീസിന് മുമ്പാകെ ഹേമന്ദ് സമർപ്പിച്ചതെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.