ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആ്‌വശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം മുതൽ പത്ത് ദിവസം തികയുമ്പോഴാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്. ഇതാണ് പ്രോട്ടോക്കോൾ. അങ്ങനെയിരിക്കെ ആറാം ദിവസമാണ് ടെസ്റ്റ് നടത്തി പിണറായി വിജയൻ ഹോസ്പിറ്റൽ വിട്ടത്. നാലാം തീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചുവെന്നാണ് പറയുന്നതെങ്കിൽ, പിന്നെങ്ങനെയാണ് അദ്ദേഹം റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ചോദിച്ചു.

ആറാം തീയതി കോവിഡ് ബാധിതായ മകൾ താമസിക്കുന്ന വീട്ടിൽ നിന്ന് പോളിങ് ബൂത്തിലേക്ക് നടന്നുവന്ന മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണ് നടത്തിയത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ വന്നപ്പോൾ പോലും മുഖ്യമന്ത്രി യാതൊരുവിധ പ്രോട്ടോക്കോളും പാലിച്ചിട്ടില്ല. ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കൊപ്പമാണ് തിരികെ പോയത്. ഇതാണോ ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദയെന്ന് ചോദിച്ച വി മുരളീധരൻ, പിണറായി വിജയനെതിരെ പൊലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ടിവിയിൽ കോവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് ദിവസവും പ്രസംഗിച്ച മുഖ്യമന്ത്രിക്ക് സ്വന്തം കാര്യം വന്നപ്പോൾ അതൊന്നും ബാധകമല്ലെന്നാണ്. നിയമം എല്ലാവർക്കും ബാധകമാണ്. കേരളത്തിൽ നിയമവ്യവസ്ഥയുണ്ടെങ്കിൽ അത് ലംഘിക്കുന്ന ആളുകൾക്കെതിരായി കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു.

കോവിഡ് പോസിറ്റീവായതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.