ന്യൂഡൽഹി: സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം, കോവിഡ് വാക്‌സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നഗ്നമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം സർക്കാർ തലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദ്ദേശം പാലിക്കാതെയാണ് വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി വാക്‌സീൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനം നൽകിയിരിക്കുന്നത്. വാക്‌സീൻ വിതരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈകൊള്ളും മുൻപ് തന്നെ വിതരണ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഉണ്ടോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്#ു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിൽ വാഗ്ദാനങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളീധരൻ ആരോപിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഒരു നിർദേശമോ തീരുമാനമോ എടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. ആരോഗ്യ വകുപ്പിന്റെ പ്രതികരണവും വന്നിട്ടില്ലാത്തതിനാൽ രാഷ്ട്രീയ നേട്ടം വച്ചുള്ള പ്രഖ്യാപനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്ന് വ്യക്തം.

ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരടക്കമുള്ള ഒരു കോടിയോളം പേർക്ക് സൗജന്യമായി വാക്‌സീൻ നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്ത് ഒരു മുന്നൊരുക്കവും പൂർത്തിയാക്കാതെ വാക്‌സീൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനം മുഖ്യമന്ത്രി നടത്തുന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി രണ്ടു ലക്ഷം കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രഖ്യാപനത്തിന്റെ നിജസ്ഥിതി നേരിട്ടറിഞ്ഞിട്ടുള്ളതാണ് കേരളത്തിലെ ജനങ്ങൾ.

ഇത്തരം പൊള്ളയായ വാഗ്ദാനം ജനങ്ങൾ തിരിച്ചറിയും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഉചിതമായ നടപടി കമ്മിഷൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.