ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്ര രോഗവ്യാപനത്തിന് ഇടയാക്കിയതോടെ വാക്സിൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചുവെന്ന് ലോക ആരോഗ്യ സംഘടന.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചു. ആഫ്രിക്കൻ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്.

ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

'91 രാജ്യങ്ങളുടെ വാക്‌സിൻ വിതരണത്തെ ഇന്ത്യയുടെ തീരുമാനം പ്രതികൂലമായി ബാധിച്ചു. സിറത്തിൽ നിന്ന് ലഭിക്കാത്ത ഡോസുകൾക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാസെനക്കയ്ക്ക് കൂടുതൽ വാക്സിനുകൾ വിതരണം ചെയ്യാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം' ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ എൻഡിടിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡിന്റെ ബി.1.617.2 വകഭേദമടക്കം ഈ രാജ്യങ്ങളിൽ വ്യാപിക്കുന്നുവെന്നും അവർ പറഞ്ഞു. തിരിച്ചറിയുന്നതിന്റെ മുമ്പ് തന്നെ കോവിഡിന്റെ വകഭേദങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം അസ്ട്രാസെനക്കയുമായി ഉണ്ടാക്കിയ കരാർ പ്രകാരം. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ബില്യൺ ഡോസ് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ലോകരോഗ്യ സംഘടന പ്രധാന അംഗമായ അന്താരാഷ്ട്ര വാക്സിൻ സഖ്യമായ ഗവിയിലൂടെയാണ് ഇത് വിതരണം ചെയ്യുകയെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

'നിർഭാഗ്യവശാൽ മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ നടത്തിയിട്ടുള്ളൂ. മാത്രമല്ല അവിടങ്ങളിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്ക് പോലും ഇതുവരെ വാക്സിൻ നൽകിയിട്ടില്ല'.

'നമുക്ക് ലഭ്യമായ വാക്സിനുകൾ ഇങ്ങനെ അന്യായമായ രീതിയിൽ വിതരണം ചെയ്യുന്നത് തുടർന്നാൽ ചില രാജ്യങ്ങൾ ഒരു പരിധിവരെ സാധാരണനിലയിലേക്ക് പോകുന്നത് നമുക്ക് കാണാം. എന്നാൽ മറ്റു ചില രാജ്യങ്ങളെ രൂക്ഷമായ ബാധിക്കുകയും തുടർന്ന് വീണ്ടും തരംഗങ്ങൾ രൂപപ്പെടുകയും ചെയ്യും' അവർ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് രോഗബാധ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇപ്പോൾ പ്രതിരോധ കുത്തിവെപ്പ് നടത്താനുമുള്ള സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് വ്യക്തമാക്കി. കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ വാക്‌സിൻ കുത്തിവെപ്പെടുക്കണമെന്ന് അവർ ഉപദേശിച്ചു.

കോവിഡിന്റെ മൂന്നാം കുതിച്ചുചാട്ടം നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ, തടയാൻ കഴിയും. അതിനായി ഇന്ത്യ ഇപ്പോഴേ പ്രവർത്തിക്കണം, ഇന്ത്യയിൽ ദിവസേനയുള്ള അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കയും വെല്ലുവിളിയും നിറഞ്ഞ അവസ്ഥയിലാണെന്നും അവർ പറഞ്ഞു.

ഈ കുതിച്ചുചാട്ടം ഇതിനകംതന്നെ ആരോഗ്യ സേവനങ്ങളിൽ അധികഭാരം ചുമത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കേസുകൾ കുറയുന്നുണ്ട്. എന്നാലും സാഹചര്യം ആശങ്കയും വെല്ലുവിളിയും നിറഞ്ഞതായി തുടരുകയാണെന്നും ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.