ഇടുക്കി: വാഗമണിൽ റിസോർട്ടിൽ ലഹരിമരുന്നു പാർട്ടി സംഘടിപ്പിച്ചതിൽ ഒമ്പതു പേർ അറസ്റ്റിൽ. ഇതിൽ എറണാകുളം സ്വദേസിനിയായ ഒരു യുവതിയുമുണ്ട്. എറണാകുളം സ്വദേശി ഏണസ്റ്റാണ് ലഹരിപ്പാർട്ടിയുടെ മുഖ്യ സംഘാടകനെന്നാണ് പൊലീസ് പറയുന്നത്. നിശാപാർട്ടി സംഘടിപ്പിച്ചത് സോഷ്യൽ മീഡിയ വഴിയാണെന്നും അറസ്റ്റിലായവരുടെ ഫോൺ വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരിപ്പാർട്ടിയിൽ പങ്കെടുത്തത് 60 പേരാണ്. ഹാഷിഷും എൽഎസ്ഡിയും അടക്കമുള്ള മയക്കുമരുന്നുകളാണ് കണ്ടെടുത്തത്.

അതേസമയം പിറന്നാൾ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികൾ വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ മുറി എടുത്തതെന്ന് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ. രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവർ ഉറപ്പുനൽകിയിരുന്നുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഷാജി പറയുന്നു.

മൂന്നുമുറികൾ മാത്രമാണ് ഇവർ എടുത്തത്. 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഉറപ്പുനൽകിയിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ അത് ചോദ്യം ചെയ്തിരുന്നുവെന്നും ഷാജി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് ഷാജി കുറ്റാക്കാട്. എന്നാൽ ഷാജിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി സംഭവത്തിൽ ഉൾപ്പെട്ടവർ പലതവണ ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.

വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ഒൻപത് പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്‌പി. അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പൊലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.

വലിയ രീതിയിലുള്ള പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒൻപത് പേർ ചേർന്ന് നടത്തിയത്. സമാന രീതിയിലുള്ള പാർട്ടി ഇവർ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാൽ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേരാണ് പാർട്ടിക്ക് എത്തിയത്. പെരിന്തൽമണ്ണ, എറണാകുളം മേഖലയിൽ നിന്നുള്ള ആളുകളാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ 25 പേർ സ്ത്രീകളാണ്. എല്ലാവർക്കുമെതിരേ കേസെടുക്കുന്ന
അവസ്ഥയില്ല. ചോദ്യം ചെയ്യലിൽ സംഭവത്തിൽ ബന്ധമില്ലെന്ന് മനസ്സിലായാൽ അവരെ വിട്ടയയ്ക്കും.

അതിനിടെ റിസോർട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് സിപിഐ തീരുമാനം. ഇക്കാര്യം ഇടുക്കി ജില്ലാ സെക്രട്ടറി അറിയച്ചു. മുമ്പും ഇവിടെ സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു. അതിനിടെ റിസോർട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോർട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു.

കേസ് ഒതുക്കാൻ പൊലീസ് ശ്രമം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു. പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായും റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സി പി എം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.