തൊടുപുഴ: കണ്ണൂരിൽ ഒമ്പതു വയസുകാരിയെ സ്വന്തം മാതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ മാറും മുമ്പ് കേരളക്കരയെ നടുക്കി ഒരു ബാലികയുടെ കൊലപാതക വാർത്ത കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമാണെന്ന നടുക്കുന്ന വിവരമാണ് പുറത്തുവന്നത്.

ഇടുക്കി വണ്ടിപ്പെരിയാർ ഒരു എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിലായി. അയൽവാസിയായ 22കാരനായ അർജുൻ എന്നയാളാണ് അറസ്റ്റിലായത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. തുടക്കം മുതൽ തന്നെ പൊലീസിന് ഇതുകൊലപാതകമാണെന്ന സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.

വീടിനു പുറത്തുപോയി തിരിച്ചുവന്ന സഹോദരനാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റർമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ബലപ്രയോഗത്തിന്റെ പാടുകൾ അടക്കം പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.

തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഏറെ നാളുകളായി യുവാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുന്ന സമയത്തായിരുന്നു പെൺകുട്ടിയ ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവ ദിവസം പീഡനത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. അനക്കമറ്റുകിടന്ന പെൺകുട്ടിയെ മരിച്ചെന്നു കരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്തെ നടുക്കുന്ന പീഡന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിഞ്ചുകുഞ്ഞിനെ പ്ീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് കേരളക്കര മുഴുവൻ.