തിരുവനന്തപുരം: വർക്കല കടപ്പുറത്ത് വിദേശ വനിതകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വർക്കല സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്കല തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ യുകെ, ഫ്രാൻസ് സ്വദേശിനികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൂറിസം കേന്ദ്രങ്ങൾ തുറക്കാനിരിക്കെ ഉണ്ടായ സംഭവം സംസ്ഥാനത്തിനു നാണക്കേടായി.

തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികൾക്കു നേരെയാണു ലൈംഗിക അതിക്രമത്തിനു ശ്രമമുണ്ടായത്. ഒരാൾ നഗ്‌നപ്രദർശനം നടത്തുകയും മറ്റൊരാൾ കടന്നുപിടിക്കുകയും ചെയ്തുവെന്നാണു പരാതി. ലോക്ഡൗണിനു ശേഷം ആറുമാസമായി വർക്കലയിൽ ഹോംസ്റ്റേയിൽ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.

ബീച്ചിൽ മുൻപും സമാനമായ അനുഭവം വിനോദസഞ്ചാരികളായ യുവതികൾക്കുണ്ടായിട്ടുണ്ടെന്നും പരാതി ഉയർന്നു. വിദേശവനിതകളുടെ സുഹൃത്തായ മുബൈ സ്വദേശിയും സമാനമായി ആക്രമണത്തിനിരയായി. മദ്യലഹരിയിലെത്തിവരാണ് ആക്രമണം നടത്തിയെന്നതാണു പ്രാഥമിക സൂചന. അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ നാല് മാസമായി യുവതികൾ വർക്കലയിലെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയിലുണ്ടായ അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്നും വർക്കല പൊലീസ് പറഞ്ഞിരുന്നു. യുവതികൾക്കു നേരെ അതിക്രമമുണ്ടായ തിരുവമ്പാടി ബീച്ച് വെളിച്ചം ഇല്ലാത്ത അവസ്ഥയിലാണ്. സിസിടിവികളും ഈ പ്രദേശത്തില്ല.