മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിൽ വച്ച് കഴുത്ത് ഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് സാഹസികമായി പിടികൂടി. മുക്കം മുത്തലം അത്തിക്കാട്ട് വീട്ടിൽ മുഹമ്മദ് ഷമീറാണ് പിടിയിലായത്. പുലർച്ചയെയാണ് ഇളംപിലാറ്റാശ്ശേരി സ്വദേശിയായ ഭാര്യ ഷക്കീറയെ ഷമീർ കൊലപ്പെടുത്തിയത്.

എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ശമീർ ഷക്കീറയെ കൊന്നത്. കൊലപാകത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ ഷമീറിനെ കോഴിക്കോട് മാവൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഒളിവിൽ പോയ പ്രതി പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

കാട് മൂടി കിടക്കുന്ന പ്രദേശത്ത് മദ്യത്തിൽ വിഷം കലർത്തി സമീപത്ത് കത്തിയും വെച്ച് കിടക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ പൊലീസ് ഷമീറിനെ പിടികൂടിയത്. പത്ത് വർഷം മുമ്പ് പ്രണയിച്ചാണ് ഷമീറും ഷക്കീറയും വിവാഹിതരായത്.

വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ ഷമീർ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അയൽവാസികൾക്ക് സന്ദേശമയച്ചാണ് ഷമീർ വീടുവിട്ടത്. ആത്മഹത്യക്കുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.