പാലക്കാട്: വിവിധയിടങ്ങളിലായി വാഹന മോഷണക്കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി മുഹമ്മദ് സൽമാൻ (24), തൃശൂർ പുത്തംപള്ളി സ്വദേശി മുഹമ്മദ് അസ്‌ലം (24) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. പുതുശ്ശേരി കുരുടിക്കാട് ഉദയ നഗറിൽ സുനിൽ കുമാർ തന്റെ ബൈക്ക് ഒ.എൽ.എക്‌സ് വഴി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇടപാടുകാർ ചമഞ്ഞെത്തിയ പ്രതികൾ ഓടിച്ച് നോക്കാനെന്ന പേരിൽ വാങ്ങി.

തുടർന്ന് ബൈക്കുമായി കടക്കുകയായിരുന്നു. ഇരുവരും പാലക്കാട്ടെത്തിയത് വയനാട്ടിൽനിന്ന് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറിലാണെന്ന് പൊലീസ് പറഞ്ഞു. ആ സ്‌കൂട്ടർ ഉപേക്ഷിച്ചാണ് ബൈക്കുമായി കടന്നത്. ബൈക്ക് എറണാകുളത്തുനിന്ന് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും മോഷ്ടിച്ചവയാണെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

എസ്‌ഐമാരായ എസ്. അനീഷ്, രംഗനാഥൻ, എഎസ്ഐ രമേഷ്, എസ്.സി.പി.ഒ ശെൽവരാജ്, സി.പി.ഒ മുഹമ്മദ് മുആദ്, മൃദുലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.