ആലപ്പുഴ: എസ്.എൻ.ഡി.പി. കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ കുടുംബം കോടതിയിലേക്ക്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് മഹേശന്റെ ഭാര്യ ഉഷാദേവി ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നത് ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 10ലേക്ക് മാറ്റിയിരിക്കുകയാണ്.

എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായി കെ. കെ. അശോകൻ, ബി.ഡി.ജെ.എസ്. അധ്യക്ഷനും എസ്.എൻ.ഡി.പി. ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെയാണ് ഹർജി. എന്നാൽ കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസെടുക്കാനാകില്ലെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ഇക്കാര്യം അറിയിച്ചത്.

ഉഷാ ദേവി നൽകിയ ഹർജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ കെ.കെ. മഹേശന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആർ. മാത്രമാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.ജി.യുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമുണ്ടെന്ന പൊലീസിന്റെ വാദവും കോടതി അംഗീകരിച്ചിട്ടുണ്ട്.