കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസിൽ ഹാജരാവാനാണ് സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്ക് നോട്ടീസ് നൽകിയിരുന്നത്.

വിനോദിനി ബാലകൃഷ്ണൻ ഇന്ന് ഹാജരാകില്ലയെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ലഭിച്ച ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസയച്ചത്.

യൂണിടാക് എംഡിയായ സന്തോഷ് ഈപ്പനാണ് സ്വപ്നക്ക് 6 ഐഫോണുകൾ നൽകിയത്. ഏതാണ്ട് 1.13 ലക്ഷമാണ് ഈ ഫോണിന്റെ വില. വിനോദിനി ഇന്നു ഹാജരാവാത്ത പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകും. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.