കോഴിക്കോട്: കോഴിക്കോട്ടെ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്്തു.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹർത്താൽ അനുകൂലികൾ സിപിഎം പതാകയുമായി എത്തുകയായിരുന്നു. ഇവർ സ്ഥാപനം അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിന് തയ്യാറായില്ല. തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ബലംപ്രയോഗിച്ച് സ്ഥാപനം അടപ്പിക്കാനും സിപിഎം അംഗങ്ങൾ ഉൾപ്പെടെയുള്ള ഹർത്താലനുകൂലികൾ ശ്രമിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വനിതയ്‌ക്കെതിരെ വധഭീഷണിയും ഹർത്താലനുകൂലികൾ മുഴക്കി. വനിതകൾ ഉൾപ്പെടെയുള്ളവെരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് സാമഗ്രികൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാർ നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഹർത്താലനുകൂലികളും നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തും ഹർത്താൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. തിരുവനന്തപുരം നരുവാമൂട്ടിൽ പെട്രോൾ പമ്പ് നടത്തിപ്പുകാരനെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചതായി പരാതിയുണ്ടായി. നരുവാമൂട്ടിലെ ഐ.ഒ.സി പെട്രോൾ പമ്പ് ഉടമ ഷൈൻ എസ് ദാസിനാണ് മർദ്ദനമേറ്റത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിലെത്തിയവർ മർദ്ദിച്ചെന്നാണ് പെട്രോൾ പമ്പുടമയുടെ പരാതി. തിരുവനന്തപുരം വട്ടിയൂർക്കാവിൽ തുറന്നു പ്രവർത്തിച്ച മോർ സൂപ്പർമാർക്കറ്റും മുത്തൂറ്റ് ബ്രാഞ്ചും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.